മാനന്തവാടി: താലൂക്ക് പരിധിയിൽ അനധികൃത മണ്ണെടുപ്പ് നടത്താനുപയോഗിച്ച ജെ.സി.ബിയും ടിപ്പറും റവന്യൂ അധികൃതർ പിടിച്ചെടുത്തു. ചൂട്ടക്കടവ്, ആറാം മൈൽ എന്നീ ഭാഗങ്ങളിൽ ആയിരുന്നു മണ്ണെടുപ്പ് നടന്നത്. 3 ജെ.സി.ബി.യും 2 ടിപ്പറുമാണ് പിടിച്ചെടുത്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണെടുപ്പ് നടത്തിയതിന്റെ പേരിലാണ് ശനിയാഴ്ച രാവിലെ വാഹനങ്ങൾ പിടിച്ചെടുത്തത്. ചൂട്ടക്കടവിൽ നിന്ന് ഒരു ജെ.സി.ബിയും ടിപ്പറും മറ്റുള്ളവ ആറാം മൈലിൽ നിന്നുമാണ് പിടികൂടിയത്. അവധി ദിവസങ്ങളിൽ മണ്ണെടുപ്പ് നടത്തരുതെന്ന് നിബന്ധന ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഡെപ്യൂട്ടി തഹസിൽദാർ ചന്ദ്രലേഖ, അരുൺകുമാർ, ബിവിൻ രാജ് എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. അനധികൃത മണ്ണെടുപ്പും തണ്ണീർത്തടം നികത്തലും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി
കഴിഞ്ഞമാസം 23 നാണ് ഡെപ്യൂട്ടി തഹസിൽദാർ, ജൂനിയർ സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചത്. പ്രതിരോധ നടപടികൾ നടപടി സ്വാഗതാർഹമെന്ന് നാട്ടുകാർ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് റവന്യൂ അധികൃതർ അധികൃതർ വ്യക്തമാക്കി.