kadav

കോട്ടയം: ടൂറിസം മേഖലയിൽ കോട്ടയത്തിന്റെ മുഖമായി മാറിയേക്കാമായിരുന്ന കച്ചേരിക്കടവ് വാട്ടർഹബ് അധികൃതരുടെ അവഗണനയിൽ നാശത്തിന്റെ വക്കിൽ. ഒന്നേകാൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള അക്ഷരനഗരിയിലെ പ്രധാനപ്പെട്ട ജലഗതാഗത തീരമാണിത്. പോളയും ചേമ്പും പുല്ലും നിറഞ്ഞതോടെ ജലഗതാഗതം പൂർണമായും നിലച്ചു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിങ്ങി നിറഞ്ഞു കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നഗരത്തിലെ പകുതിയിലധികം കെട്ടിടങ്ങളിലെ മാലിന്യം എത്തുന്ന നാല് ഓടകളുടെ സംഗമസ്ഥാനം കൂടിയാണ് കച്ചേരിക്കടവ്. നേരെത്തെ ബോട്ട് സർവീസ് ഉണ്ടായിരുന്നപ്പോൾ ഇത്തരത്തിൽ എത്തുന്ന അഴുക്കുകൾ ഒഴുകിപ്പോയിരുന്നു. എന്നാൽ, കോടിമതയിലേക്ക് ബോട്ട് ജെട്ടി മാറിയതോടെ ടോയ്‌ലെറ്റ് മാലിന്യമടക്കം അടിഞ്ഞുകൂടി. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധർ കൈയടക്കും. 2015ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വാട്ടർഹബ്ബ് സമർപ്പിച്ചത്. എട്ടുകോടി രൂപയായിരുന്നു ചെലവ്. ഒരേക്കറോളം സ്ഥലത്ത് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം.

രോഗഭീതിയിൽ പ്രദേശവാസികൾ
വെള്ളം ശുദ്ധീകരിക്കാൻ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. മാലിന്യങ്ങൾ കെട്ടിക്കിടന്ന് പ്രദേശവാസികൾക്ക് പനി, ത്വക്‌രോഗം, എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, വിളക്ക് കാലുകൾ, ഇരുനിലകളിൽ വാച്ച്ടവർ, ശിക്കാര വള്ളം, സ്‌നാക്‌സ് പാർലർ തുടങ്ങിയവയായിരുന്നു ഇവിടെ സജ്ജമാക്കിയത്. കുട്ടികൾക്കായി ഒരുക്കിയ പാർക്കിലെ ഇരിപ്പിടങ്ങളടക്കം നശിച്ചു. നിരവധി അലങ്കാര വിളക്കുകളുണ്ടെങ്കിലും ഒന്നും കത്തുന്നില്ല.

 പദ്ധതി ഉദ്ഘാടനം : 2015

പദ്ധതി ചെലവ് : 8 കോടി

പ്രതിഷേധവുമായി സി.പി.എം
കച്ചേരിക്കടവ് ബോട്ടുജെട്ടിയോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി സി.പി.എം. 15 ന് വൈകിട്ട് 5 ന് ബോട്ട് ജെട്ടിക്കുസമീപം പ്രതിഷേധ യോഗം നടക്കും. സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എം.കെ പ്രഭാകരൻ, ബി.ശശികുമാർ, ജിബി ജോൺ, കെ.പി രഘു, സുനിൽ തോമസ്, സി.എൻ പ്രകാശ്, പി.സി ബിജു, എ.സി വിജയൻ തുടങ്ങിയവർ പങ്കെടുക്കും.

''പ്രദേശത്തെ ജനങ്ങളുടെ ദുരിതം പരിഹരിക്കണം. കച്ചേരിക്കടവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം. പോളയും മാലിന്യങ്ങളും നീക്കണം.

-(പ്രദേശവാസികൾ)