
വൈക്കം : റോഡിലെ കുഴിയിൽ ചാടി മുന്നോട്ടു പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം പൊലീസ് ജീപ്പിന്റെ കണ്ണാടിയിൽ ഉരസിയതിൽ പ്രകോപിതനായ അഡീഷണൽ എസ്.ഐ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെ.പി.വേലായുധനെ (48) വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.40 ഓടെ തലയാഴം കൃഷിഭവന് മുന്നിലായിരുന്നു സംഭവം. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ബസ്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടക്കുന്നതിനാൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ബസ് നിറുത്തി. പിന്നാലെ പിടിച്ചിറക്കി കരണത്തടിച്ച ശേഷം പൊലീസ് വാഹനത്തിന്റെ പിന്നിലെത്തിച്ചും മർദ്ദിച്ചെന്ന് വേലായുധൻ ആരോപിച്ചു. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. 21 പേരും വടക്കേയിന്ത്യയിൽ നിന്നുള്ളവരായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസിൽ ഇവരെ കയറ്റിവിട്ടു. യാത്രക്കാരനായിരുന്ന ചേർത്തല സ്വദേശി തണ്ണീർമുക്കം പുത്തനങ്ങാടിയിലെ വീട്ടിൽ നിന്ന് കാർ വരുത്തിയാണ് കണ്ടക്ടർ അനൂപിന്റെ നേതൃത്വത്തിൽ വേലായുധനെ ആശുപത്രിയിൽ എത്തിച്ചത്. കണ്ണിനാണ് പരിക്ക്. വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് റഫർ ചെയ്തു. ബസ് ജീവനക്കാർ വൈക്കം എ.ടി.ഒയ്ക്ക് പരാതി നൽകി.