
തിരുവനന്തപുരം: സംസ്ഥാനത്തെ അഭിമാന പദ്ധതിയായ കെഫോണിനെക്കുറിച്ച് പഠനം നടത്താനും മാതൃകയാക്കി പദ്ധതി നടപ്പാക്കാനുമൊരുങ്ങി തമിഴ്‌നാട്. സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കിയ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെഫോണ്‍ പദ്ധതിയെപ്പറ്റി പഠനം നടത്താൻ തമിഴ്‌നാട് ഫൈബർ നെറ്റ് കോർപ്പറേഷൻ (ടാൻഫിനെറ്റ്) ടീം കെഫോൺ ഓഫീസുകളിൽ സന്ദർശനം നടത്തുകയും കെഫോൺ ടീമുമായി ചർച്ച നടത്തുകയും ചെയ്തു.
കെഫോണിനെ പ്രതിനിധീകരിച്ച് കെഫോൺ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.), സി.ടി.ഒ മുരളി കിഷോർ ആർ.എസ്, സി.എസ്.ഒ ബില്‍സ്റ്റിന്‍ ഡി.ജിയോ, ഡി.ജി.എം മധു എം.നായർ തുടങ്ങിയവരുമായി ടാൻഫിനെറ്റ് ടീം ചർച്ച നടത്തി. ടാൻഫിനെറ്റ് സി.ടി.ഒ അജിത്ത് പോൾ, മാർക്കറ്റിംഗ് ഹെഡ് ബാല സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ടാൻഫിനെറ്റ് ടീം കെഫോൺ സന്ദർശനം നടത്തിയത്.
കെഫോൺ പദ്ധതി പ്രാവർത്തികമാക്കിയ രീതി, ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ ആകർഷിച്ച പ്രവർത്തന പദ്ധതി, ട്രാഫിക് എൻജിനീയറിംഗ്, പദ്ധതിയുടെ ഗുണഫലങ്ങൾ, ബിസിനസ് മോഡൽ, കെഫോർൺ പദ്ധതിയുടെ ആർക്കിടെക്ചർ മികവ്, നെറ്റുവർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC) ഹെൽപ്പ് ഡസ്‌ക് മാനേജ്‌മെന്റ്, ട്രാഫിക്ക് യൂട്രിലൈസേഷൻ, കെഫോൻ നെറ്റുവർക്കിന്റെ വളർച്ച, കസ്റ്റമർ ആൻഡ് നെറ്റുവർക്ക് എസ്.എൽ.എ (സർവീസ് ലെവൽ എഗ്രിമെന്റ്) മീറ്റിംഗ്, നെറ്റുവർക്ക് അപ്ഗ്രഡേഷൻ, കസ്റ്റമർ കംപ്ലയിന്റ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് പ്രധാനമായും ടാൻഫിനെറ്റ് ടീം കെഫോണിൽ നിന്ന് കണ്ടറിഞ്ഞ് മനസിലാക്കാനെത്തിയത്.
കൂടാതെ കെഫോൺ ആസ്ഥാനം, നെറ്റുവർക്ക് ഓപ്പറേറ്റിംഗ് സെന്റർ, നെറ്റുവർക്ക് ഇൻഫ്രാസ്ട്രക്ചർ കണ്ടറിയാൻ ഫീൽഡും പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങളും ടാൻഫിനെറ്റ് ടീം സന്ദർശിച്ചു. കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോണിന്റെ വളർച്ച നമുക്കേവർക്കും അഭിമാനിക്കാവുന്നതാണെന്നും മറ്റ് സംസ്ഥാനങ്ങൾ കെഫോണിനെ മാതൃകയാക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും കെഫോൺ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.
നൂതന സാങ്കേതികവിദ്യയും ഏറ്റവും പുതിയ ഉപകരണങ്ങളും ഉപയോഗിച്ച് മികച്ച നെറ്റുവർക്കാണ് കെഫോൺ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച വേഗതയിൽ ഇന്റർനെറ്റ് നൽകിക്കൊണ്ട് സംതൃപ്തരായ ഉപഭോക്താക്കളുമായാണ് കെഫോണിന്റെ കുതിപ്പ്. രാജ്യമെങ്ങും ചർച്ചയാകുന്ന തരത്തിലുള്ള കെഫോണിന്റെ ഈ വളർച്ച കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.