students

മലപ്പുറം: സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ പ്രതിഷേധം. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലായിരുന്നു സംഭവം. അന്ന് നടന്ന പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധവുമായി വിവിധ സംഘടനകൾ പ്രധാന അദ്ധ്യാപിക എം ബിന്ദുവിനെ ഉപരോധിച്ചത്. സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ യൂട്യൂബിൽ നോക്കി പഠിച്ച് അവതരിപ്പിച്ചത് ഗണഗീതമാണെന്ന് അദ്ധ്യാപകർ തിരിച്ചറിഞ്ഞിരുന്നില്ല. മറ്റ് വിദ്യാർത്ഥികൾ എടുത്ത വിഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ കണ്ട ഒരാൾ കുറിപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എസ്ഡിപിഐ സംഘടനകളാണ് പ്രധാന അദ്ധ്യാപികയുടെ ഓഫീസ് മുറിയിൽ കയറി പ്രതിഷേധിച്ചത്. നടപടിയെടുക്കാമെന്ന് എം ബിന്ദു ഉറപ്പ് നൽകിയതോടെ സംഘടനകൾ പിരിഞ്ഞു.

ഇന്നലെ ഉച്ചയ്ക്കുശേഷം സ്കൂളിൽ പിടിഎ യോഗം ചേർന്നു. കുട്ടികൾ യൂട്യൂബിൽ നോക്കി പഠിച്ചതാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. സംഘടനകൾ പ്രതിഷേധവുമായി എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് പ്രധാന അദ്ധ്യാപിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഒരു ദുരുദ്ദേശ്യവുമില്ലാത്ത സംഭവമാണിതെന്നും സ്കൂൾ പിടിഎ പ്രസിഡന്റ് എൻ ഗഫൂർ അറിയിച്ചു. 'സ്കൂളിന്റെ പേജിൽ നിന്ന് വീഡിയോ പിൻവലിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തുന്ന സ്കൂളാണിത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കും '- ഗഫൂർ പറഞ്ഞു.