sabarimala

സന്നിധാനത്ത് ഉത്രാട ദിനത്തിൽ നടന്ന ഉത്രാട സദ്യയിൽ പങ്കാളിയായി ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 11.30 മുതലാണ് ഉത്രാടസദ്യ ആരംഭിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജയകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഓ ജി ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് എന്നിവർ ചേർന്നു ആദ്യം നിലവിളക്കിന് മുന്നിൽ വിഭവങ്ങൾ വിളമ്പി.

തുടർന്നാണ് ഭക്തജനങ്ങൾക്കായുള്ള ഉത്രാടസദ്യ ആരംഭിച്ചത്. അയ്യായിരത്തിലേറെ ഭക്തർ ഉത്രാടസദ്യയിൽ പങ്കെടുത്തു. മേൽശാന്തിയുടെ വകയായിരുന്നു ഉത്രാടസദ്യ. തിരുവോണം നാളിലും അതുകഴിഞ്ഞ് അവിട്ടം നാളിലും സന്നിധാനത്ത് ഓണസദ്യ ഉണ്ടാകും. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ നാളിലെ ഓണസദ്യ. സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വകയാണ് അവിട്ടം നാളിലെ ഓണസദ്യ.