money

കൊച്ചി: ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവിനൊപ്പം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. അടുത്ത മാസത്തെ ധന നയ അവലോകന നയത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോ അര ശതമാനം കുറയ്ക്കാനുള്ള സാദ്ധ്യതയാണുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിലായതോടെ കയറ്റുമതി രംഗം കടുത്ത ആശങ്കയിലാണ്. പ്രതിസന്ധി നേരിടാന്‍ വായ്പാ ബാദ്ധ്യത കുറയ്ക്കണമെന്ന നിലപാട് റിസര്‍വ് ബാങ്കില്‍ ശക്തമാണ്.

നടപ്പുവര്‍ഷം ഫെബ്രുവരിക്ക് ശേഷം റിസര്‍വ് ബാങ്ക് മൂന്ന് തവണയായി റിപ്പോയില്‍ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. കമ്പനികളുടെ വായ്പാ ബാദ്ധ്യത കുത്തനെ കുറയുമെന്നതിനാല്‍ വിപണിയില്‍ ഉപഭോഗ ഉണര്‍വ് സൃഷ്ടിക്കാന്‍ തീരുമാനം സഹായിക്കും.

നാണയപ്പെരുപ്പം ജൂലായില്‍ കുത്തനെ കുറഞ്ഞതിനാല്‍ പലിശയില്‍ ഇളവ് പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിനും എതിര്‍പ്പില്ല.