
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ചോദ്യം ചെയ്യലിനായി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിവരം. രാവിലെ പത്ത് മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തുമെന്നാണ് സൂചന.
ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച വേടൻ, ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. സംഗീത ഗവേഷക നൽകിയ മറ്റൊരു പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസും വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ വേടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണെന്നും എന്നാൽ ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ലെന്നും വേടൻ ഇന്നലെ പ്രതികരിച്ചു. പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു പ്രതികരണം.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഹൈക്കോടതി ഉപാധികളോടെ വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. സെപ്തംബർ 9,10 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ തൃക്കാക്കര പൊലീസിൽ ചോദ്യംചെയ്യലിന് ഹാജരാകണം. അറസ്റ്റിലായാൽ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് എന്നിങ്ങനെയായിരുന്നു ജാമ്യവ്യവസ്ഥകൾ.