
ന്യൂഡൽഹി: മണിപ്പൂരിൽ ഉഖ്രുൽ ജില്ലയിലെ ഫുങ്യാർ മണ്ഡലത്തിൽ നിന്ന് 43 പേർ ബി.ജെ.പി വിട്ടു. മണ്ഡലം പ്രസിഡന്റ്, മഹിളാ, യുവ, കിസാൻ മോർച്ചകളുടെ തലവന്മാർ, ബൂത്ത് പ്രസിഡന്റുമാർ എന്നിവരടക്കമാണ് രാജിവച്ചത്. നാഗാ സമുദായക്കാർക്ക് ആധിപത്യമുള്ള മേഖലയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മണിപ്പൂർ സന്ദർശിക്കാനിരിക്കെയാണ് സംഭവം.
പാർട്ടിക്കുള്ളിലുള്ളിലെ നിലവിലെ അവസ്ഥയിൽ ആശങ്കാകുലരാണെന്നും താഴെ തട്ടിലുള്ള നേതാക്കളെ വേണ്ടത്ര വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാജിക്കത്തിൽ പറയുന്നു. ശനിയാഴ്ച മിസോറാമിലെ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തുമെന്നാണ് സൂചന. ചുരാചന്ദ്പൂരിലും ഇംഫാലിലും കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങളെ കാണുമെന്നും പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം മോദിയുടെ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തി.
അതിനിടെ മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി. ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായാണിത്. 2023 മേയിൽ മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. മോദി ആദ്യം മിസോറാമാണ് സന്ദർശിക്കുന്നത്. ശേഷമായിരിക്കും മണിപ്പൂരിലെത്തുക.