kerala

കൊച്ചി: കേരളത്തിന് വേണ്ടത് കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ശേഷിയുള്ള നഗരവികസനമെന്ന് കേരള അര്‍ബന്‍ കോണ്‍ക്ലേവില്‍ അഭിപ്രായമുയര്‍ന്നു. നയരൂപീകരണ സെഷനിലെ ചര്‍ച്ചയിലും കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു. കേരള നഗരനയ കമ്മീഷന്‍ ലീഡ് മെമ്പര്‍ ഡോ. വൈ.വി.എന്‍. കൃഷ്ണമൂര്‍ത്തി നേതൃത്വം നല്‍കി.

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും താമസിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ 15-16 ശതമാനം മാത്രമാണെന്നുള്ള വസ്തുതയും കണക്കിലെടുത്ത് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗരാസൂത്രണത്തിന്റെ ആവശ്യകത വലുതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റവന്യു, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പറഞ്ഞു.

കേരളത്തിലെയും ശ്രീലങ്കയിലെയും നഗരവികസനം സമാനസാഹചര്യത്തിലുള്ളതും സമാനമായ വെല്ലുവിളികള്‍ നേരിടുന്നതുമാണെന്ന് ശ്രീലങ്കന്‍ നഗരവികസന മന്ത്രി അനുര കരുണതിലക അഭിപ്രായപ്പെട്ടു. നഗരവികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും വൈജ്ഞാനിക കൈമാറ്റത്തിനുമുള്ള സഹകരണത്തിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.

ജമ്മുകശ്മീര്‍ എം.എല്‍.എ തന്‍വീര്‍ സാദിഖും നഗരവികസനവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള വൈജ്ഞാനിക കൈമാറ്റത്തിന് സന്നദ്ധത അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാനസൗകര്യ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരായ കെ.എന്‍. നെഹ്‌റു (തമിഴ്‌നാട്), വിക്രമാദിത്യ സിംഗ് (ഹിമാചല്‍പ്രദേശ്), രാജീവ് ഗൗഡ തുടങ്ങിയവരും പൊളിറ്റിക്കല്‍ ഫോറത്തില്‍ പങ്കെടുത്തു.