bindhu

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖാന്തിരം കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി നിയമനം ലഭിച്ച കെഎസ് അനുരാഗിനെ പ്രസ്തുത തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ച ക്ഷേത്ര ഭരണസമിതിയെ അഭിനന്ദിച്ച് മന്ത്രി ബിന്ദു.

'നിയമനം നേടിയ അനുരാഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയുള്ള നിയമനത്തിൽ കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജ്ജസ്രോതസായ സാമൂഹ്യനീതിയും സമഭാവനയും സംബന്ധിച്ച ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ളതാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കുകയെന്ന ചുമതല നിറവേറ്റുക വഴി ക്ഷേത്ര ഭരണസമിതി നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യത്തെ പ്രവർത്തികമാക്കുകയാണ് ചെയ്തിരിക്കുന്നത്.

നീതിയ്ക്കുവേണ്ടിയുള്ള കോടതിയുടെയും ക്ഷേത്ര ഭരണസമിതിയുടെയും ഇടപെടലുകളെ അംഗീകരിക്കാനും വിവാദരഹിതമായി ഈ തീരുമാനത്തെ സ്വീകരിക്കാനും ഏവർക്കും കഴിയേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തി ക്ഷേത്രം തന്ത്രിമാർ ക്ഷേത്ര ഭരണസമിതിക്ക് കത്ത് നൽകിയെന്നത് ഖേദകരമാണ്. പരമ്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ചുള്ള ചാതുർവർണ്യ ആശയങ്ങൾ എന്നേ കാലഹരണപ്പെട്ടവയാണ്. കാലത്തിനു നിരക്കാത്ത അത്തരം ആശയങ്ങൾ ജനാധിപത്യത്തിന്റെ വാർത്തമാനകാലത്ത് പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ അപലപനീയമാണ്' - മന്ത്രി പറഞ്ഞു.