
ഹൈദരാബാദ്: മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ച് യുവതി. വിഷയത്തിൽ അടിയന്തരമായി ഇടപെടമെന്നാണ് കത്തിലൂടെ യുവതി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 25കാരിയായ ഹൈദരാബാദ് സ്വദേശിനി ഹന അഹമ്മദ് ഖാൻ യുഎസിലെ ചിക്കാഗോ പൊലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ ഭർത്താവ് മുഹമ്മദ് സൈൻ ഉദ്ദീനെതിരെയാണ് കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയത്.
തന്റെ രേഖകൾ ഭർത്താവ് യുഎസിലേക്ക് കൊണ്ടുപോയതിനെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയതായും യുവതി കത്തിൽ ആരോപിച്ചു. എന്നാൽ യുവതിയുടെ ആരോപണങ്ങളെക്കുറിച്ച് ഉദ്ദിനോ ഇയാളുടെ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല. ദമ്പതികൾ പരസ്പര ധാരണയോടെയാണ് വേർപിരിഞ്ഞതെന്നും വിവാഹബന്ധം വേർപ്പെടുത്താനുള്ള നടപടികൾ യുഎസിൽ പുരോഗമിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം ഇന്ത്യയോ യുഎസ് അധികൃതരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2022 ജൂൺ 22-നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞിരുന്നത്. അന്നു മുതൽ തുടർച്ചയായി തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി മന്ത്രിക്ക് അയച്ച കത്തിൽ ആരോപിക്കുന്നത്. ചിക്കാഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ ഉദ്ദീൻ ഹൈദരാബാദിൽ വച്ച് നടന്ന വിവാഹ ചടങ്ങിന് തൊട്ടുപിന്നാലെയാണ് യുഎസിലേക്ക് മടങ്ങിയത്. ഏകദേശം രണ്ട് വർഷത്തോളം തന്നെ യുഎസിലേക്ക് കൊണ്ട് പോകാൻ ഭർത്താവ് കൂട്ടാക്കിയില്ലെന്ന് യുവതി കത്തിൽ അവകാശപ്പെട്ടു.
ഒടുവിൽ ഉദ്ദീൻ വിസ നടപടികൾ പൂർത്തിയാക്കിയ ശേഷം 2024 ഫെബ്രുവരി 17-നാണ് താൻ യുഎസിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ കടുത്ത പീഡനങ്ങളാണ് ഭർത്താവിൽ നിന്ന് നേരിട്ടതെന്നും യുവതി വെളിപ്പെടുത്തി. പ്രശ്നങ്ങൾക്കിടയിലും ജീവിതം സന്തോഷപൂർവ്വം മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഭർത്താവ് തന്നോട് മോശമായി പെരുമാറുന്നത് തുടരുകയായിരുന്നുവെന്നും ഹന കത്തിൽ ആരോപിച്ചു.
ഒരിക്കൽ തന്നെ ഭർത്താവ് ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തിയെന്നും അവർ പിന്നീട് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.എന്നാൽ പൊലീസുകാർ ഭർത്താവിനെ താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നുവെന്നും ഹന പറഞ്ഞു. ഇതിനു പിന്നാലെയാണ് തന്റെ എതിർപ്പ് വകവയ്ക്കാതെ ഭർത്താവ് വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ നിർബന്ധിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു.
പിന്നീട് സ്നേഹം നടിച്ച് ഇയാൾ യുവതിക്കൊപ്പം നാട്ടിലേക്ക് പോയി. ശേഷം യുവതിയുടെ രേഖകകൾ കൈക്കലാക്കി രാജ്യം വിടുകയായിരുന്നു. പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, ആഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള രേഖകളാണ് ഭർത്താവ് കൊണ്ട് പോയതെനന് യുവതി ആരോപിച്ചു.
ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിൽ പോയെങ്കിലും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചില്ല. കഴിഞ്ഞ നാലോ അഞ്ചോ മാസമായി താൻ കഷ്ടപ്പെടുകയാണെന്നും യുവതി പറയുന്നു. പൊലീസിൽ നൽകിയ മറ്റൊരു പരാതിയിൽ തന്റെ വിവാഹത്തിന് കുടുംബം 20 ലക്ഷം രൂപ ചെലവഴിച്ചുവെന്നും സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണ്ണവും സമ്മാനങ്ങളും ഭർത്താവിന് നൽകിയെന്നും യുവതി ആരോപിച്ചു. ഭർത്താവിനെതിരായ കേസ് നിയമപരമായി നേരിടാനും തന്റെ രേഖകൾ തിരികെ ലഭിച്ച് യുഎസിലേക്ക് മടങ്ങാനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് ഹന ഇപ്പോൾ വിദേശകാര്യ മന്ത്രിയുടെ സഹായം തേടിയിരിക്കുന്നത്.