gaza

അന്നമിറങ്ങാത്ത തൊണ്ടയുമായി ഞാൻ

ജീവിച്ചിരിക്കിലും ചത്ത മനുഷ്യനായ്

ഗസ്സയിൽ വീഴുവതെന്നുടെ കണ്ണുനീർ

ഇറ്റിറ്റു വീഴുവതെന്നുടെ ചോരയാം...

അന്നത്തിനായിരക്കുന്ന കുഞ്ഞാണു ഞാൻ,​

കുഞ്ഞിന്നു വെടിയേറ്റൊരുമ്മയീ ഞാൻ,​

പുത്രനു വെടിയേറ്റൊരുപ്പയീ ഞാൻ

പേരക്കിടാങ്ങൾ പൊലിഞ്ഞൊരുപ്പൂപ്പ ഞാൻ,​

യാതൊരു കുറ്റവും ചെയ്യാതെ മൃത്യുവിൻ

വായിൽ പതിക്കുന്ന മർത്യനാകുന്നു ഞാൻ

മൃത്യുവക്‌ത്രത്തിലെ ക്രൂരരാഷ്ട്രാധിപാ,

അങ്ങയെ കൊല്ലുവാൻ ത്രാണിയില്ലാത്തൊരെൻ

ഒറ്റയപേക്ഷ: സ്വയം മരിക്കൂ; താങ്കൾ

എങ്കിലീ ലോകം സമാധാനസ്വർഗമായ്!

...............................................

ഒറ്റ മൈന

ലയാമ്മ നെപ്പോളിയൻ

അടവിതൻ നടുവിലായാകെയുണങ്ങിയ

തരുവിലെ കൊമ്പിലൊരൊറ്റ മൈന!

തളർന്നിരുന്നാർദ്രമായ് പാടും വരികളിൽ

ശ്രുതിയില്ല, ലയമില്ല, താളമില്ല...

ചിരകാലമിരുൾ മൂടി മാറാല കെട്ടിയ -

മനസിന്റെ ജാലകം മെല്ലെ തുറന്നിട്ട്,​

നരവീണ സ്‌മൃതിയുടെ കെട്ടഴിച്ചീടുകിൽ

മിഴിനീർക്കുടമുടഞ്ഞൊഴുകിടുന്നു...

ചിറകു കത്തി പുകഞ്ഞൊരാ രാവിൽ

കരളു വിങ്ങി കരഞ്ഞൊരാ വേനലിൽ

വർണച്ചിറകുകൾ കൊത്തിയൊതുക്കി

കുഞ്ഞിക്കിളിയവൾ കൂട്ടിനെത്തി...

പൊഴിയുന്ന മഞ്ഞിലും പെയ്യും മഴയിലും

പകർന്നവർ സ്നേഹത്തുലാത്തണുപ്പ്,​

തണലേകി, കനി നല്കി, വാസ്തവ്യമേകിയാ-

മരമതിൻ ചില്ലയിൽ ചേർത്തിരുത്തി.

ഇരുളിന്റെ ചായം പുരണ്ടൊരാ രാവതിൻ

മറപറ്റി വന്നൊരാ മർത്യന്റെ മഴുവിൽ

പിടയുന്ന തരുവിന്റെയാത്മാവിനൊപ്പമാ

ചെറുകിളിപ്പെണ്ണുമലിഞ്ഞുചേർന്നു!

ഇനിയും വരാത്ത വസന്തമതോർത്തിട്ട്

ഇടറും സ്വരമൊന്നിടയ്ക്കു നിർത്തി

ആർദ്രമായ് പാടുന്ന പാട്ടിലിന്ന്

ശ്രുതിയില്ല, ലയമില്ല, താളമില്ല!