
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ പാളികൾ പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഒക്ടോബർ 17നായിരിക്കും സ്വർണപാളികൾ പുനഃസ്ഥാപിക്കുക. ഇതിനായി ഹൈക്കോടതി അനുമതിയും താന്ത്രിക അനുമതിയും ലഭിച്ചതോടെയാണ് ദേവസ്വം ബോർഡിന്റെ നടപടി.
തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം വീഡിയോയിൽ ചിത്രീകരിച്ചാണ് സ്വർണപാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകൾ പരിഹരിക്കുന്നതിനായി കൊണ്ടുപോയത്. അറ്റകുറ്റപ്പണികൾക്ക് ശേഷം സന്നിധാനത്ത് തിരിച്ചെത്തിച്ച സ്വർണം പൂശിയ പാളികൾ ഇവിടുത്തെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറന്ന ശേഷമാകും സ്വർണപാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനഃസ്ഥാപിക്കുന്നത്. ശ്രീകോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.