തിരുവല്ല : കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ്‌വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവനെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത ജയന്തി മഹാ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാരായണ ഗുരുവിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണ പഠനകാലത്ത് മുരുക്കുംപുഴ പ്രദേശത്ത് താമസിച്ച് അഞ്ഞൂറിലധികം ഭവനങ്ങളിൽ സന്ദർശിച്ച് മതപരമായ കാര്യങ്ങൾ ചോദിച്ച് മനസിലാക്കാനും നേരിട്ട് കണ്ട് അറിയുവാനും വിശദമായി പഠിക്കാനും സാധിച്ചിട്ടുണ്ട്. ഗുരുവിന്റെ സ്വാധീന വലയത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് ഈ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുള്ളത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ ആപ്തവാക്യം എങ്ങും ഇക്കാലത്തും അലയടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ നന്നാവുകയാണ് സമൂഹത്തിന്റെ എല്ലാ ഒത്തുചേരലുകളുടെയും ഔന്നത്യത്തിനും സഹായകരമാകുന്നത്. ഗുരുവിന്റെ സന്ദേശം മാനവരാശിയുടെ ഐക്യത്തിനായി എക്കാലവും ശോഭിച്ചീടണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ്, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, കൺവീനർ അഡ്വ. അനീഷ് വി.എസ്‌ എന്നിവർ പ്രസംഗിച്ചു.