സ്റ്റേഡിയം സന്ദർശിച്ച് മന്ത്രി നിർമ്മാണ പുരോഗതി വിലയിരുത്തി
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നവംബറിനുള്ളിൽ പൂർത്തീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർമാണ ചുമതലയുള്ള കമ്പനിക്ക് നിർദേശം നൽകി. പവലിയിൻ ഒന്ന്, പവലിയൻ രണ്ട് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളിൽ ഗ്യാലറിയുടെ ഇരിപ്പിടതട്ട് എടുത്തിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ജില്ലയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിർമിതികളായ ട്രാക്ക്, നീന്തൽ കുളം, മിനി ഇൻഡോർ സ്റ്റേഡിയം പവലിയൻ ബ്ലോക്ക് എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളിൽ പുല്ല് പിടിപ്പിക്കാൻ മണ്ണ് നിറയ്ക്കുന്നതും ട്രാക്കിനുള്ളിൽ വരുന്ന ഡ്രെയ്‌നേജിന്റെ നിർമാണവും പൂർത്തിയാകുന്നു. ഫുട്‌ബോൾ ടർഫും ഓപ്പൺ സ്റ്റേഡിയത്തിൽ സജ്ജമാക്കും. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പൈൽ ക്യാപ് പകുതിയിലധികം പൂർത്തിയായി. നീന്തൽക്കുളത്തിന്റെ പൈലിംഗ് ക്യാപ് പ്രവൃത്തികൾ പൂർത്തിയായി. നീന്തൽ കുളത്തിന്റെ സമീപത്തെ ബാലൻസിംഗ് ടാങ്ക് പ്രവൃത്തി പുരോഗമിക്കുന്നു. തോട് സംരക്ഷണ ഭിത്തി നിർമ്മാണം 80 ശതമാനം പൂർത്തിയായി.