അടൂർ: തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്. അടൂർ ഹൈസ്കൂൾ ജംഗ്ഷൻ സ്വദേശി വിനേഷ്(37),​ ഷൊർണൂർ സ്വദേശി രാകേഷ്(42), അടൂർ കണ്ണംകോട് സ്വദേശി ആസാദ്(28), അടൂർ സ്വദേശി ജഗൻ(6),തെങ്ങമം സ്വദേശി രാഘവൻ(63) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് എല്ലാവരേയും കടിച്ചത്. തിങ്കളാഴ്ച രാത്രി 7.45 മുതൽ ഒൻപതു വരെയുള്ള സമയത്താണ് ആളുകൾക്ക് നായയുടെ കടിയേറ്റത്. ഷൊർണൂരിൽ നിന്നും അടൂർ വെള്ളക്കുളങ്ങരയ്ക്ക് കെട്ടിടം പണിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് എത്തിയ രാകേഷ് കെ.എസ്ആർ.ടി.സി ബസിറങ്ങി സ്റ്റാൻഡിന് എതിർവശത്ത് എത്തിയപ്പോഴാണ് നായ കടിച്ചത്. മറ്റുള്ളവർക്ക് പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു കടിയേറ്റത്. നായയുടെ കടിയേറ്റവരെ അടൂർ നഗരസഭ ചെയർമാർ കെ.മഹേഷ് കുമാർ,സിപിഎം ലോക്കൽ സെക്രട്ടറിമാരായ വി.വേണു,എസ്.ഹർഷകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. കടിച്ച നായയെ പിന്നീട് കെ.എസ്ആർ.ടി.സി സ്റ്റാൻഡിന് സമീപം ചത്ത നിലയിൽ കണ്ടെത്തി.