തിരുവല്ല : അപ്പർകുട്ടനാടൻ പുഞ്ചക്കൃഷിക്ക് കർഷകർ ഒരുക്കങ്ങൾ തുടങ്ങി. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ് ആരംഭിച്ചു. പടവിനകം പാടത്ത് നിന്ന് ന്യു മാർക്കറ്റ് കനാലിലേക്കാണ് വെള്ളം പമ്പ് ചെയ്ത് വിടുന്നത്. രണ്ട് ദിവസമായി തുടരുന്ന കനത്തമഴ കാരണം വെള്ളം ഒഴുകിമാറാൻ കൂടുതൽ സമയമെടുക്കുന്നുണ്ട്. എങ്കിലും മഴ ഉടനെ മാറുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പടവിനകം പാടത്തെ 105 ഏക്കറിലായി 60 കർഷകരാണ് കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം കയറ്റുമ്പോൾ അഴുകി നശിക്കും. നെൽവിത്ത് വളരുന്നതിനൊപ്പം വരിനെല്ല് കിളിർത്താൽ കൃഷിക്ക് ദോഷമാകുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നവംബർ ആദ്യം കൃഷി ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സമീപത്തെ പാടങ്ങളിലും വരും ദിവസങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങും. പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ പൊന്നപ്പൻ കോണത്തുചിറ, ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ് വള്ളോക്കനാടിൽ, ബിജു കുരുവിക്കാട്, സജീവൻ കൈതവന, അനിയച്ചൻ വെട്ടുചിറ, ജയൻ പുതുപ്പള്ളിൽ, സെൽവൻ തച്ചമ്പള്ളിൽ, ബിജു പാലത്തിട്ട, തോമസ് ചാക്കോ പണിക്കരുവീട്ടിൽ എന്നിവരും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

.................................................
നല്ല വിത്ത് വിതയ്ക്കാനായി അന്വേഷണം തുടങ്ങി. കഴിഞ്ഞ തവണ നാഷണൽ സീഡ് കോർപ്പറേഷന്റെ വിത്ത് കിട്ടിയത് മുളയ്ക്കാതിരുന്നതിനെ തുടർന്ന് പുറത്ത് നിന്ന് വിത്ത് വാങ്ങിയാണ് വിതച്ചത്.
പ്രസാദ് കറുകയിൽ,
(പാടശേഖരസമിതി കൺവീനർ)

...............

വിതയ്ക്കാനായി നല്ല വിത്ത് കിട്ടാൻ അന്വേഷണം തുടങ്ങി. കഴിഞ്ഞ തവണ നാഷണൽ സീഡ് കോർപ്പറേഷന്റെ വിത്ത് കിട്ടിയത് മുളയ്ക്കാതിരുന്നതിനെ തുടർന്ന് പുറത്ത് നിന്ന് വിത്ത് വാങ്ങിയാണ് വിതച്ചത്.
പ്രസാദ് കറുകയിൽ,
(പാടശേഖരസമിതി കൺവീനർ)

.............................

105 ഏക്കർ,

60 കർഷകർ