sd

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിൽ കുണ്ടറ ആശുപത്രിമുക്കിലെ തെരുവോര മത്സ്യവ്യാപാരം നിരന്തര ഗതാഗതക്കുരുക്കിന് കാരണമായിട്ടും നടപടിയില്ല. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും കച്ചവടം തകൃതിയാണ്.

വൈകിട്ട് മൂന്ന് മണി കഴിയുന്നതോടെ കച്ചവടം ഉഷാറാകും. ഇതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കും രൂപപ്പെടും.

രാത്രി വൈകുവോളം കച്ചവടമുണ്ട്. ഈ സമയങ്ങളിൽ മീൻ വാങ്ങാൻ എത്തുന്നവരും വാഹനങ്ങളിൽ പോകുന്നവരും തമ്മിൽ വാക്കുതർക്കങ്ങളും പതിവാണ്. റോഡിൽ ഇരുന്നു മത്സ്യ വ്യാപാരം നടത്തുന്നവരുടെ തൊട്ടടുത്തു കൂടിയാണ് വാഹനങ്ങൾ ചീറിപ്പായുന്നത് ഇത് മറ്റൊരു അപകട ഭീഷണിയാണ്. ആശുപത്രിമുക്കിലെ തെരുവോര മത്സ്യ വ്യാപാരത്തിനെതിരെ ജംഗ്ഷനിലെ വ്യാപാരികൾ നൽകിയ പരാതിയിൽ കച്ചവടം ഇവിടെ നിന്ന് മാറ്റണമെന്ന കോടതി ഉത്തരവുണ്ട്. എന്നിട്ടും പഞ്ചായത്ത് അധികൃതർ ഒഴിപ്പിക്കാൻ മുൻകൈ എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവോര മത്സ്യ വ്യാപാരികൾക്ക് അനുകൂലമായ നിലപാടാണ് അധികൃതർ എടുക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

പഞ്ചായത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കച്ചവടക്കാർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഇവിടത്തെ വ്യാപാരികൾക്ക് ഇവിടെത്തന്നെയോ അല്ലെങ്കിൽ മുക്കടയിലെ മാർക്കറ്രിലോ കച്ചവടത്തിനുള്ള സൗകര്യം ഉടൻ തന്നെ ഒരുക്കുമെന്നും അധികൃതർ പറയുന്നു.

ഇവിടെ കച്ചവടം ചെയ്യുന്നവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും കുറച്ചു പേർ ഈ ജംഗ്ഷനിൽ പല ഭാഗങ്ങളിലായി കച്ചവടം തുടരുകയാണ്. ഓണം കഴിയുന്നതോടെ ഇവർക്ക് വേറെ സ്വകര്യമൊരുക്കും. അതിൽ വീഴ്ച വരുത്തിയാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും

എസ്.ഡി. അഭിലാഷ്, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്.