
കൊല്ലം: നീണ്ടകര- ചിന്നക്കട റോഡിൽ നിന്ന് ഗവ.ഐ.ടി.ഐയിലേക്ക് തിരിയുന്നിടം മുതൽ ഐ.ടി.ഐ വരെ റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും പരിഹാരമില്ല. റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് തന്നെ കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറിക്കിടക്കുന്നു.
നിത്യേന നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. കാൽനടയാത്ര പോലും നിലവിൽ അസാദ്ധ്യമായ അവസ്ഥയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങളും റോഡിനിരുവശത്തുമുണ്ട്. റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ദുരിതവും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല.
പൊടി ശല്യവും
ടാറില്ലാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യവും രൂക്ഷമാണ്. യാത്രാ ക്ലേശത്തോടൊപ്പം പൊടിയും സഹിക്കേണ്ട ഗതികേട്. മഴക്കാലത്ത് റോഡിലെ കുഴികൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടില്ല. ചിതറിക്കിടക്കുന്ന കല്ലുകളിൽ തട്ടിയും കുഴിയിൽ വീണും ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ പതിവാണ്. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുറച്ചു നാളായി റോഡ് ഇങ്ങനെ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട്. കുറച്ച് ഭാഗമേ ഉള്ളൂവെങ്കിലും അതുവരെയുള്ള യാത്ര വളരെ ബുദ്ധിമുട്ടായി. എത്രയും വേഗം നടപടി സ്വീകരിക്കണം
വിനോദ്, ഇരുചക്ര വാഹന യാത്രികൻ
.......................................
വൈകാതെ റോഡ് നവീകരിക്കും. റീടാറിംഗ് നടത്താൻ ടെൻഡർ നടപടികൾ ആരംഭിച്ചു
ജെ.സേതുലക്ഷ്മി, കൗൺസിലർ, മുളങ്കാടകം ഡിവിഷൻ