കുന്നത്തൂർ: തുറിച്ചുനോക്കിയെന്ന് ആരോപിച്ച് 14 വയസുള്ള കുട്ടിയെ മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയായ മൈനാഗപ്പള്ളി തടത്തിൽമുക്ക് സ്വദേശി കഹാർ അറസ്റ്റിലായി. ശാസ്താംകോട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 4ന് വൈകിട്ട് 5.30നാണ് സംഭവം നടന്നത്. മൈനാഗപ്പള്ളി തൈക്കാവ് മുക്കിൽ വെച്ച് മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശിയായ ജലീഫിന്റെ മകൻ അൽ അമീനാണ് മർദ്ദനത്തിന് ഇരയായത്. മസ്ജിദിൽ നിന്ന് പായസം വാങ്ങി പിതാവിന്റെ സൗണ്ട് സിസ്റ്റം വാഹനത്തിനരികിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം.
തുറിച്ചുനോക്കിയെന്ന് ആക്രോശിച്ച് അസഭ്യം പറഞ്ഞുകൊണ്ട് കഹാർ കുട്ടിയുടെ കരണത്തടിക്കുകയും, പന്തൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വലിയ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിക്കാനും ശ്രമിച്ചു. കുട്ടി ഒഴിഞ്ഞു മാറിയതിനാൽ പൈപ്പ് കാൽമുട്ടിൽ തട്ടി പൊട്ടലുണ്ടായി. തുടർന്ന് പ്രതി കുട്ടിയുടെ പിതാവിന്റെ സൗണ്ട് സിസ്റ്റം തകർക്കുകയും ചെയ്തു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഭാരതീയ ന്യായസംഹിതയിലെ 296(ബി), 118(1), 118(2), 324(4) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടു
ത്തത്.