പടിഞ്ഞാറെ കല്ലട: കൊല്ലം, കടപുഴ, മൺറോത്തുരുത്ത് റൂട്ടിൽ സർവീസ് നടത്താൻ പോകുന്ന സോളാർ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ കൊല്ലത്ത് എത്താനുള്ള തടസങ്ങൾ നീങ്ങി. ആലപ്പുഴയിൽ നിർമ്മിച്ച ബോട്ടുകൾ ദേശീയ ജലപാതയായ ടി.എസ്.കനാലിലൂടെയാണ് (തിരുവനന്തപുരം-ഷൊർണ്ണൂർ) ചവറ വഴിയാണ് കൊല്ലത്തേക്ക് എത്തിക്കേണ്ടിയിരുന്നത്. ഈ റൂട്ടിലെ രണ്ട് പ്രധാന തടസങ്ങളാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്.
തടസങ്ങളും പരിഹാരങ്ങളും
തൃക്കുന്നപ്പുഴയിലെ താൽക്കാലിക പാലം: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ സ്ഥിതി ചെയ്യുന്ന താത്ക്കാലിക പാലം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിന് അധികൃതർ അനുമതി നൽകി. ഇത് ബോട്ടിന്റെ യാത്ര സുഗമമാക്കും.
ചവറ കോവിൽത്തോട്ടിലെ നടപ്പാലം: വീതി കുറഞ്ഞതും ബോട്ടിന്റെ സഞ്ചാരത്തിന് തടസമുണ്ടാക്കിയിരുന്നതുമായ ഈ പഴയ നടപ്പാലം പൂർണമായി പൊളിച്ചുനീക്കി. പകരം പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
നാട്ടുകാർ ആശ്വാസത്തിൽ
തടസങ്ങൾ നീങ്ങിയതോടെ, സോളാർ ബോട്ടുകൾ ഉടൻ തന്നെ കല്ലടയിലും മൺറോത്തുരുത്തിലും എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഈ പുതിയ ബോട്ടുകൾ കല്ലടയാറ്റിലൂടെയുള്ള യാത്രയ്ക്ക് വലിയ സഹായകമാകും.
ചവറ കോവിൽത്തോട്ടിൽ കെ.എം.എം.എല്ലിന് സമീപം നിർമ്മിക്കുന്ന പുതിയ പാലം സോളാർ ബോട്ടുകളുടെ സഞ്ചാരത്തിന് തടസമാകില്ല. പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലം 40 മീറ്ററും ഉയരം ജലനിരപ്പിൽ നിന്ന് 7 മീറ്ററുമാണ്. എന്നാൽ, സോളാർ ബോട്ടിന്റെ വീതി 7 മീറ്ററും നീളം 25 മീറ്ററുമാണ്. അതിനാൽ യാതൊരു തടസവുമില്ലാതെ ബോട്ടുകൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കും. പാലം നിർമ്മാണത്തിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു.നിർമ്മാണ ജോലികൾ ആരംഭിച്ചാൽ ജലഗതാഗതം പൂർണമായി തടസപ്പെടും. ഒക്ടോബറോടെ പണി പൂർത്തിയാക്കി, പൊതുഗതാഗതത്തിനായി തുറന്നുനൽകാനാണ് ലക്ഷ്യമിടുന്നത്.
അബീന ബീഗം,
എക്സി.എൻജിനീയർ,
ഹാർബർ എൻജിനീയറിംഗ് വിഭാഗം,കൊല്ലം
ഇൻലാൻഡ് വാട്ടർ അതോറിട്ടി ഒഫ് ഇന്ത്യയും കെ.എം.എം.എല്ലും ചേർന്ന് ടെണ്ടർ തുകയുടെ 50ശതമാനം വീതം ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. സോളാർ ബോട്ടുകൾ ദേശീയ ജലപാത വഴി പാലം നിർമ്മാണ സ്ഥലത്തുകൂടി കടന്നുപോകുന്നതിന് എല്ലാവിധ സഹായവും നൽകും.
എം.എസ്.കാർത്തികേയൻ (പ്ലാന്റ് എച്ച്.ഒ.ഡി, കെ.എം.എം.എൽ )
സോളാർ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം മൂന്ന് മാസത്തോളം എടുക്കും. നിർമ്മാണം പൂർത്തിയായ ശേഷം സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് കൊല്ലം, മൺറോത്തുരുത്ത്, കല്ലട റൂട്ടുകളിലേക്കുള്ള സർവീസ് തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കും.
ഷാജി (ഡയറക്ടർ, സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴ)