adumoshanam-bharath

പരവൂർ: പരവൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും പരവൂർ കല്ലുംകുന്ന് ചരുവിള കോളനിയിൽ താമസക്കാരനുമായ ഭരത്താണ് (23) അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: ഭരത്തും മാതാവും പിതാവിനെ ഉപേക്ഷിച്ച് മോഷ്ടാവും പിടിച്ചുപറിക്കാരനുമായ രണ്ടാനച്ഛൻ മണ്ണുമാന്തി റഷീദിനൊപ്പമാണ് താമസിച്ചിരുന്നത്. ഭരത്ത് ആട് മോഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പൂതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിച്ചതിന് പരവൂർ പൊലീസ് രണ്ട് കേസുകളെടുത്തു. മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചുവരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഭരത്തിനെ പിടികൂടുകയായിരുന്നു. റിമാൻഡ് ചെയ്തു.