
പരവൂർ: ആട് മോഷണക്കേസിലെ രണ്ടാം പ്രതിയും അറസ്റ്റിലായി. പരവൂർ തെക്കുംഭാഗം കാട്ടിൽ വീട്ടിൽ നിയാസാണ് (35) പിടിയിലായത്. പരവൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും ആട് മോഷണം പതിവായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിയും പരവൂരിൽ താമസക്കാരനുമായ ഭരത്തിനെ (23) പിടികൂടിയിരുന്നു. ഇപ്പോൾ പിടിയിലായ നിയാസാണ് ഭരത് മോഷ്ടിച്ചുകൊണ്ടുവരുന്ന ആടുകളെ വാങ്ങിയിരുന്നത്. ഇങ്ങനെ വാങ്ങുന്ന ആടുകളെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന ആളായിരുന്നു നിയാസ്. പ്രതിയുടെ തെക്കുംഭാഗത്തെ വീടിന് സമീപത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. തെളിവെടുപ്പിനും വൈദ്യ പരിശോധനകൾക്കും ശേഷം റിമാൻഡ് ചെയ്തു.