
കൊല്ലം: അമ്മയുടെ എഴുപത്തിരണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോക ശുചീകരണ ദിനമായ ഇന്നലെ ആഗോളതലത്തിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മാതാ അമൃതാനന്ദമയി മഠം, കേരള ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു.
ആലപ്പുഴ, കൊല്ലം ജില്ലകളിലായി ആശ്രമത്തിന്റെ സമീപ പ്രദേശങ്ങളായ ക്ലാപ്പന, കുലശേഖരപുരം, ആലപ്പാട്, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ആശ്രമ അന്തേവാസികൾ, അമൃത സർവകലാശാല വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പഞ്ചായത്ത് പ്രതിനിധികൾ, ഹരിതകർമ്മസേന, പരിസരവാസികൾ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. യജ്ഞത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിലായി നടന്ന ശുചീകരണ യജ്ഞത്തിന്റെ സമാപനം വള്ളിക്കാവ് ടൗണിലും, ആലപ്പുഴയിൽ അഴീക്കൽ ലൈറ്റ് ഹൗസ് പരിസരത്തും നടന്നു. രണ്ടു കേന്ദ്രങ്ങളിലായി നടന്ന ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി.രമേഷ്, എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ.ജ്യോതി എന്നിവർ വിഷയാവതരണം നടത്തി.
മാതാ അമൃതാനന്ദമയി മഠം പ്രതിനിധികളായ സ്വാമി തപസ്യാമൃതാനന്ദ പുരി, സ്വാമി ഗുരു പാദാശ്രിതാനന്ദ പുരി, സ്വാമിനി സിദ്ധാമൃത പ്രാണ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, വിവിധ ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ യു.ഉല്ലാസ്, ഒ.മിനിമോൾ, മിനിമോൾ നിസാം, ഹരിത കേരളം മിഷൻ ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷ് എന്നിവർ സംസാരിച്ചു.