as

കൊല്ലം: മേവറത്തെ ആശുപത്രിക്ക് മുന്നിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ പിടിയിലായി. പോരുവഴി, ചക്കുവള്ളി കമ്പലടി ചാമവിളപടിഞ്ഞാറ്റേതിൽ അഫിൻ നാസർ ( 27), പോരുവഴി ചക്കുവള്ളി വട്ടവിളവീട്ടിൽ അൽ അമീൻ (20), നൂറനാട് മുതുകാടുകര പാലമേൽ കുഴിയത്ത് കിഴക്കതിൽ വീട്ടിൽ അൻസർ (42), നൂറനാട് പറമ്പിൽ വീട്ടിൽ ആദിൽ (21) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിയായ ആരോമലിനെയാണ് രണ്ട് കാറിലെത്തിയ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയത്. 24 ന് രാത്രി 7 ഓടെയായിരുന്നു സംഭവം. ഫോർച്യൂണർ കാർ എത്തിച്ച് നൽകാമെന്ന് വ്യവസ്ഥയിൽ ആരോമൽ ഒന്നാം പ്രതിയായ അഫിന്റെ കൈയിൽ നിന്ന് കഴിഞ്ഞ ജൂണിൽ 14 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതിന് ശേഷം പലതവണ അഫിൻ ആരോമലിനെ ബന്ധപ്പെട്ടെങ്കിലും പൈസ നൽകുന്നതിനോ വാഹനം നൽകുന്നതിനോ തയ്യാറായിരുന്നില്ല. തുടർന്ന് അഫിന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂരിൽ ആരോമലിന്റെ വീട്ടിലെത്തിയെങ്കിലും ആരോമലിനെ കാണാൻ കഴിഞ്ഞിരുന്നില്ല. സംഘം പലതവണ ആരോമലിനെ തിരഞ്ഞ് പല സ്ഥലത്തും പോയെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആരോമലിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സോഷ്യൽ മീഡിയ വഴി മനസിലാക്കിയ അഫിൻ സുഹൃത്തുക്കളുമായി രണ്ട് കാറിലായി ആശുപത്രിയിൽ എത്തുകയായിരുന്നു. ഈ സമയം സാധനം വാങ്ങാനായി റോഡിലേക്ക് ഇറങ്ങിയ ആരോമലിനെ പ്രതികൾ തടഞ്ഞുനിറുത്തി. ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടാവുകയും ആരോമലിനെ പ്രതികൾ ആശുപത്രിയുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിക്കുകയും ജനക്കൂട്ടം ഓടിക്കൂടിയതിനെ തുടർന്ന് ആരോമലിനെ കാറിനുള്ളിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയുമായിരുന്നു.

പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ പ്രതികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. സിറ്റി പൊലീസ് കമ്മിഷൻ കിരൺ നാരായണൻ നാല് സംഘങ്ങളായി അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾ ഉണ്ടെന്ന് മനസിലായതിനെതുടർന്ന് പുലർച്ചെ ഒന്നോടെ നാലുപ്രതികളെയും ആരോമലിനെയും ആനയടി പാലത്തിന് സമീപം വച്ച് വാഹനം ചേസ് ചെയ്ത് പിടികൂടുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ആരോമലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ ആർ.രാജീവ്, എസ്.ഐ ജയേഷ്, ജൂനിയർ എസ്.ഐ മനു, സി.പി.ഒമാരായ നിവിൻ, ഷാൻ അലി, സജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കണ്ടെത്തി ബാക്കി പ്രതികളെയും ഉടനടി അറസ്റ്റ് ചെയ്യുമെന്നും കൊല്ലം എ.സി.പി എസ്.ഷെറീഫ് അറിയിച്ചു.