തൃശൂർ: ഗിഫ്റ്റ് ഹാംബർ, കുടുംബശ്രീ സംരംഭകരുടെ ഓണസദ്യ, വിവിധ ഓണവിപണന മേളകൾ, ഓണക്കിറ്റ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ കുടുംബശ്രീ ഈ ഓണക്കാലത്ത് കൈവരിച്ചത് 4.17 കോടി രൂപയുടെ നേട്ടം. 'ഓണം കുടുംബശ്രീക്കൊപ്പം' എന്ന സന്ദേശം മുൻനിറുത്തിയാണ് ഓണക്കാല പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാക്കിയത്.
കേരളത്തിൽ ഉടനീളം ഗിഫ്റ്റ് ഹാംബറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ 2900 ഗിഫ്റ്റ് ഹാംബർ നൽകിയതിലൂടെ 23,17,100 രൂപയുടെ നേട്ടം കൈവരിക്കാനും ഇതിലൂടെ വിവിധ കുടുംബശ്രീ സംരംഭകരുടെ വരുമാനം ഉയർത്താനും സാധിച്ചു. കൂടാതെ ഓഗസ്റ്റ് 28 മുതൽ സെ്ര്രപംബർ 4 വരെ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല ഓണവിപണന മേളയിൽ 40,02,161 രൂപയുടെ വരുമാനം സംരംഭകർക്ക് നേടാനുമായി.
മായമില്ലാത്ത ഓണസദ്യ
ഓണത്തിന് ഗുണമേന്മയും മായവും ഇല്ലാത്ത കുടുംബശ്രീ ഓണസദ്യ ജനങ്ങളിൽ എത്തിക്കാനും ഈ വർഷം കുടുംബശ്രീക്ക് കഴിഞ്ഞു. ഇതിനായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 17 കുടുംബശ്രീ കഫേ യൂണിറ്റുകൾ വിവിധ ഇടങ്ങളിലായി 4780 ഓണസദ്യ നൽകി. ഇതിലൂടെ സംരംഭകർക്ക് 10,99,710 രൂപയുടെ വരുമാനവും വർദ്ധിപ്പിക്കാനുമായി. ഓണത്തോടനുബന്ധിച്ച് 100 സി.ഡി.എസുകളുമായി 185 ഓണവിപണന മേളകളും ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയത്.
ഓണത്തിന് കുടുംബശ്രീ അംഗങ്ങളുടെ മായം ഇല്ലാത്ത ഉൽപ്പന്നങ്ങളും കുടുംബശ്രീ അംഗങ്ങൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും ഉൾപ്പെടുത്തി ജില്ലയിൽ ഉടനീളം കുടുംബശ്രീ വിപണനമേള സി.ഡി.എസ്. തലത്തിൽ വളരെ വിജയകരമായാണ് ഈ വർഷവും നടന്നത്. ഇതിലൂടെ 3,00,74,054 രൂപയുടെ വിറ്റുവരവും കുടുംബശ്രീ ജില്ലാ മിഷൻ കൈവരിച്ചു. ഓണത്തോട് അനുബന്ധിച്ച് പ്രാദേശിക സംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധതരം ഉൽപ്പന്നങ്ങൾ ഒരുമിപ്പിച്ചുകൊണ്ട്, ഒരു വീട്ടിലേക്ക് ഓണത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തി, ജില്ലാ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും വിതരണം നടത്തി. മൊത്തം 5913 ഓണകിറ്റുകളാണ് 100 സി.ഡി.എസുകളിലായി വിതരണം നടത്തിയത്.
ഓണസദ്യ വലിയ വിജയപ്രദമായി. ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം എന്നിവ ഇനിയും വിതരണം ചെയ്യുന്നതിനുളള സാദ്ധ്യതയും ആലോചിക്കുന്നുണ്ട്.
- ഡോ. യു.സലിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ