1
1

ഇരിങ്ങാലക്കുട : ഠാണ - ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ റോഡ് നിർമ്മാണത്തിൽ കെ.എസ്.ടി.പിയുടെ ഭാഗത്ത് നിന്ന് നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു നിർദ്ദേശിച്ചു. കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ പുരോഗതി വിലയിരുത്തുന്നതിന് തൃശൂർ രാമനിലയത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് ഇക്കാര്യം അറിയിച്ചത്. ഠാണാ ചന്തക്കുന്ന് റോഡ് വികസനമടക്കം തൃശൂർ കൊടുങ്ങല്ലൂർ റോഡിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും ഫെബ്രുവരി 28ന് പൂർത്തിയാക്കും. ഠാണാചന്തക്കുന്ന് റോഡിൽ ചാലക്കുടി ഭാഗത്തേക്കും മൂന്നുപീടിക ഭാഗത്തേക്കുമുള്ള റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തി. ഈ ഭാഗങ്ങളിലെ ഡ്രൈനേജ് വർക്ക് പുരോഗമിക്കുകയാണെന്നും പത്ത് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി
ഠാണാ ചന്തക്കുന്ന് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പുരോഗമിക്കുകയാണ്. ഉടനെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനുള്ള നടപടികളാരംഭിക്കും. കെ.എസ്.ടി.പി നിർമ്മാണത്തിൽ ഠാണ ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള കാന നിർമ്മാണത്തിൽ അപാകതകളൊന്നും സംഭവിച്ചിട്ടില്ലെന്നും കാന നിർമ്മാണം അവസാനിച്ച ശേഷം നടപ്പാത നിർമ്മാണം ആരംഭിക്കുമെന്നും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പറഞ്ഞു. പുത്തൻതോട് മുതൽ ആറാട്ടുപുഴ വരെയുള്ള റോഡ് ഒക്ടോബർ 5 ന് തുറന്നു നൽകും. കരുവന്നൂർ മുതൽ പൂതംകുളം വരെയുള്ള റോഡിൽ ഇട റോഡുകളുടെ ബാക്കി നിൽക്കുന്ന നിർമ്മാണം ഉടനെ പൂർത്തീകരിക്കും. സബ് കളക്ടർ അഖിൽ വി.മേനോൻ, കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്ന, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, പൊലീസ്, ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ, ബസുടമകൾ എന്നിവർ പങ്കെടുത്തു.