തൃശൂർ : ദേശീയപാത 544ലെ ബാക്കിയുള്ള നിർമ്മാണപ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. മുമ്പ് നൽകിയ നിർദ്ദേശങ്ങളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്താനും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ്, എൻ.എച്ച് എൻജിനിയറിംഗ് വിഭാഗം, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സംഘത്തെ കളക്ടർ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ പരിഹരിക്കാൻ ബാക്കിയുള്ളവയിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻ.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റി കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അടിപ്പാത നിർമ്മാണത്തിൽ നേരിടുന്ന കാലതാമസത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.


ഹൈക്കോടതിയിലേക്ക് റിപ്പോർട്ട്

കളക്ടർ രൂപീകരിച്ച സംഘം സർവീസ് റോഡിൽ നിന്നുള്ള വീതികുറവ്, ഓട സംവിധാനങ്ങൾ, സുരക്ഷാ ബാരിക്കേഡുകളുടെ അഭാവം, കുഴി അടയ്ക്കുന്നതിലെ അപാകത ഉൾപ്പെടെയുള്ള നാല് വിഷയങ്ങളിൽ വിശദമായ പരിശോധന നടത്തി ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.


പരിശോധന നാല് വിഷയങ്ങളിൽ

1. സർവീസ് റോഡിൽ നിന്ന് പ്രധാനപാതയിലേക്കുള്ള പ്രവേശനഭാഗങ്ങളിലെ വീതികുറവ്
2. അപര്യാപ്തമായ ഓട സംവിധാനങ്ങൾ
3. സർവീസ് റോഡിലെ കുഴികൾ അടയ്ക്കുന്നതിലെ അപാകത
4. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും അപകടകരമായ കുഴികളുള്ള ഭാഗങ്ങളിലും ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളുടെ അഭാവം