naseeb
1

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ കൂട്ടാളിയായ ആൾ അറസ്റ്റിൽ. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണഞ്ചേരി പനയിൽവീട്ടിൽ നസീബിനെ (29) പിടികൂടിയത്.

തട്ടിപ്പ് പണം കൈമാറ്റം ചെയ്യാനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി പതിനായിരം രൂപ കമ്മിഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ ഈ കേസിൽ പ്രതി ചേർത്തത്. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ ട്രേഡിംഗ് നടത്തിയ രാഗേഷിൽ നിന്ന് 2025 ജനുവരി 19 നും 21 നും ഇടയിലായി പല തവണകളായി 10.01 ലക്ഷം പ്രതികൾ കൈക്കലാക്കി. ട്രേഡിംഗ് സൈറ്റിൽ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോൾ, പണം പിൻവലിക്കാൻ ടാക്‌സ് ഇനത്തിൽ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന്, ഓൺലൈൻ ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 5.08 ലക്ഷം രൂപയാണ് കൈമാറ്റം ചെയ്തത്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ: കെ.ജെ.ജിനേഷ്, ജി.എസ്.ഐ: എം.എ.മുഹമ്മദ് റാഷി, ജി.എ.എസ്.ഐ: കെ.കെ.പ്രകാശൻ, ജി.എസ്.സി.പി.ഒ: എം.എസ്.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.