
തിരുവനന്തപുരം: പതിവിൽ നിന്ന് വ്യത്യസ്തമായാണ് തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ ഇത്തവണ ഓണമാഘോഷിച്ചത്. കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകകളായ രണ്ടുവ്യക്തികളെ ആദരിച്ചാണ് ജീവനക്കാർ ഓണം വേറിട്ട അനുഭവമാക്കിയത്.
പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി രക്ഷിച്ച് രാഘവനുണ്ണിയെയും, വിവാഹസംഘം ഓട്ടോറിക്ഷയിൽ മറന്നുവച്ച 18 പവൻ ആഭരണങ്ങൾ തിരികെ നൽകിയ പ്രസന്നകുമാറിനെയുമാണ് ജില്ലാ കളക്ടർ അനുകുമാരി ആദരിച്ചത്.
എറണാകുളം റെയിൽവേ ഡിപ്പോയിലെ ഇലക്ട്രിക്കൽ ടെക്നീഷ്യനും പാലക്കാട് പറളി തേനൂർ സ്വദേശിയുമാണ് രാഘവനുണ്ണി. ഇക്കഴിഞ്ഞ 9നാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയെ രക്ഷപ്പെടുത്തിയത്. ആലപ്പുഴ ഗുരുപുരം ലൂഥറൻ സ്‌കൂളിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷെന്ന് വിളിക്കുന്ന പ്രസന്നകുമാർ.
ബാങ്കോക്കിൽ നടന്ന മിസ്റ്റർ ഏഷ്യ(മാസ്റ്റേഴ്സ്) ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയ നെയ്യാറ്റിൻകര തഹസിൽദാർ ഷാജി.ടി.ആറിനും കളക്ടർ ഉപഹാരം നൽകി.കളക്ടറേറ്റ് പരിസരത്തെ ഓപ്പൺ ജിം ഉപയോഗപ്പെടുത്തി ജീവനക്കാർക്കിടയിൽ നടന്ന വെയിറ്റ് ലോസ് ചലഞ്ചിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. കളക്ടറേറ്റ് സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ കലാകായിക മത്സരങ്ങൾ നടന്നു. ചടങ്ങിൽ എ.ഡി.എം ടി.കെ.വിനീത്,റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് അജീഷ് കുമാർ.വി,സെക്രട്ടറി ഷിജിൻ.എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.