
കിളിമാനൂർ: ഓണത്തിനും പൂർത്തിയാകാതെ പുളിമാത്ത്, പഴയകുന്നുമ്മൽ, നഗരൂർ, കരവാരം സമഗ്ര കുടിവെള്ള പദ്ധതി.പദ്ധതി നടപ്പായിരുന്നെങ്കിൽ നാല് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. പഴയകുന്നുമ്മൽ,പുളിമാത്ത്,കരവാരം,നഗരൂർ സമഗ്ര കുടിവെള്ള പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയായിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്, കടലുകാണിപ്പാറ നഗരൂർ വില്ലേജിലെ വെള്ളം കൊള്ളി, നെല്ലിക്കുന്ന്,കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറി. വാമനപുരം വില്ലേജിലെ ആനാകുടി, കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കി നടപടികൾ പൂർത്തീകരിച്ച് പണിയും ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.18 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വാമനപുരം നദിയെ ആശ്രയിച്ചുള്ള പദ്ധതി
ഗുണഭോക്താക്കൾ പുളിമാത്ത്, പഴയകുന്നുമ്മൽ, നഗരൂർ, കരവാരം പഞ്ചായത്തുകൾ
പദ്ധതി: -
വാമനപുരത്ത് സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങുന്ന പുരയിടത്തിൽ വെൽക്കം പമ്പ് ഹൗസ് സ്ഥാപിച്ച് വാമനപുരം നദിയിൽ നിന്ന് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യും
കുറ്റിമൂട്ടിൽ മെയിൻ പ്ലാന്റ് നിർമ്മിച്ച് വാമനപുരത്തു നിന്ന് ഇവിടേക്ക് എത്തിക്കുന്ന വെള്ളം ശുദ്ധീകരിക്കും
ഭൂമി ശാസ്ത്രപരമായി ഉയർന്ന പ്രദേശമായ കടലുകാണിപ്പാറയിലെ പമ്പ്ഹൗസിൽ വെള്ളമെത്തിച്ച്,നെല്ലിക്കുന്ന്, വെള്ളംകൊള്ളി,പാവല്ല തുടങ്ങിയ സ്ഥലങ്ങളിലെ പമ്പ്ഹൗസുകളിലേക്ക് ജലമെത്തിച്ച് വിതരണം നടത്തും
കുറ്റിമൂട്ടിലെ മെയിൻ പ്ലാന്റിന്റെ പണികൾ പുരോഗമിക്കുന്നതേയുള്ളൂ
നഗരൂർ പഞ്ചായത്തിൽ നിശ്ചയിച്ച സ്ഥലത്തേക്ക് ഗതാഗത സൗകര്യമില്ലായിരുന്നു. തുടർന്ന് റോഡ് നിർമ്മിച്ച് കോൺക്രീറ്റും ചെയ്തു. പമ്പ് ഹൗസ് പണി ആരംഭിച്ചു. കരവാരത്തെയും പണി പുരോഗമിക്കുന്നു