വെള്ളറട: മലയോര പഞ്ചായത്തുകളുടെ ആസ്ഥാനമായ വെള്ളറട വികസന പ്രവർത്തനങ്ങളുടെ നാളുകൾ കാത്തിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് സ്വന്തമായി മന്ദിരങ്ങളില്ല. വിവിധ ഓഫീസുകൾ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്നത് ആവശ്യങ്ങൾക്ക് എത്തുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. വെള്ളറട ടൗൺ കേന്ദ്രീകരിച്ച് ഒരു മിനി സിവിൾ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് ഒരു ട്രഷറിയും എക്സൈസ് ഓഫീസും ഫയർ സ്റ്റേഷനും സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാരുടെ ആഗ്രഹമാണ്. മലയോര പഞ്ചായത്തുകളുടെ പ്രധാന ചികിത്സ കേന്ദ്രമായ വെള്ളറട ആനപ്പാറയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആകുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തുകാർ.
പരിഗണിക്കപ്പെടാത്ത
ആവശ്യങ്ങളേറെ
സർക്കാർ ഉടമസ്ഥതയിൽ വെള്ളറട കേന്ദ്രീകരിച്ച് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ആവശ്യവും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് ആവശ്യമായ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ മറ്റു സ്ഥലങ്ങളെ അഭയം പ്രാപിക്കുന്ന അവസ്ഥയാണുള്ളത്. വെള്ളറടയിലെ പ്രാഥമിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തത് ദയനീയമാണ്.
ടൂറിസം സാദ്ധ്യതകളേറെ
രണ്ട് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്ത് പ്രദേശത്തിന് സമീപമാണ്. പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങളുള്ള പ്രദേശങ്ങളുള്ളതിനാൽ ഇവിടുത്തെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ടൂറിസത്തിനും ആവശ്യമായ പരിഗണന നൽകിയാൽ ഏറെ വളർച്ച നേടാൻ ഇടയാകുമായിരുന്നു.
യാത്രാക്ലേശം രൂക്ഷം, ഡിപ്പോയുടെ
പ്രവർത്തനം അവതാളത്തിൽ
മലയോരമേഖലയിലെ യാത്രാ ക്ളേശം പരിഹരിക്കാനായി ആരംഭിച്ച വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോ യാത്രാ ദുരിതമാണ് നൽകുന്നത്. ഗ്രാമങ്ങളിലെ ഇടറോഡുകളിൽ കൂടുതൽ സർവ്വീസുകൾ നടത്തി മലയോരനിവാസികളുടെ യാത്ര ക്ളേശത്തിന് പരിഹാരം കാണുന്നതിനായാണ് ഡിപ്പോ സ്ഥാപിച്ചതെങ്കിലും ഇന്ന് ഇടറോഡുകളിൽ ബസ് സർവ്വീസ് അപൂർവ്വമാണ്. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരുമുൾപ്പെടെയുള്ളവർ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ്.
നിരവധി ഷെഡ്യൂളുകൾ വെട്ടികുറച്ചതുകാരണം മണിക്കൂറുകളോളം ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ്. വികസനം സാദ്ധ്യമാകണമെങ്കിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യം വേണമെന്നിരിക്കെയാണ് ഡിപ്പോയുടെ പ്രവർത്തനവും അവതാളത്തിലാണ്. ഡിപ്പോയ്ക്കുള്ളിലെ ഫോൺ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇത് നന്നാക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ല.