തിരുവനന്തപുരം: മർദ്ദനമേറ്ര നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച, ജില്ലാ ജയിൽ തടവുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മുൻ താത്കാലിക ജീവനക്കാരനായിരുന്ന ബിജുവിനാണ് മർദ്ദനമേറ്റത്.

അതേസമയം ഇയാൾക്ക് എവിടെ വച്ചാണ് മർദ്ദനമേറ്റതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഗുരുതരമായ ആന്തരിക ക്ഷതമാണ്. ജയിലിലെത്തിച്ചതിന്റെ പിറ്റേന്ന് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലോ,പൊലീസ് പിടികൂടുന്നതിന് മുൻപോ മർദ്ദനമേറ്റതാണോയെന്നും സംശയിക്കുന്നുണ്ട്.

സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂർക്കട പൊലീസ് ബിജുവിനെ ഇക്കഴിഞ്ഞ 12ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. മാനസിക പ്രശ്നങ്ങളുള്ളതിനാൽ തുടർചികിത്സ വേണമെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു.13ന് ജില്ലാ ജയിലിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നത്.സ്‌കാനിംഗിൽ ആന്തരാവയവങ്ങൾക്ക് മുറിവേറ്റത് കണ്ടതോടെ ശസ്ത്രക്രിയ നടത്തി.