തിരുവനന്തപുരം: വനം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വാച്ചർമാർക്ക് കേസെടുക്കാനുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച വനം ഭേദഗതി ബില്ലിലാണ് കമ്മിറ്റി മാറ്റം വരുത്തിയത്. 1961ന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തസ്തികകളും പദവികളും പരിഷ്കരിച്ചതിന്റെ ഭാഗമായി പഴയത് ഒഴിവാക്കി പുതിയ തസ്തികകൾ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. വനംകുറ്റകൃത്യങ്ങളിൽ കേസെടുക്കാനാകുന്ന അധികാരികളുടെ പട്ടികയിൽ വനംവാച്ചറുടെ തസ്തികയും ഉൾപ്പെട്ടത് വ്യാഴാഴ്ച നിയമസഭയിൽ അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതാണ് ഇന്നലെ ചേർന്ന നിയമസഭ സബ്ജക്ട് കമ്മിറ്റി പരിഗണിച്ചത്. പുതിയ ഭേദഗതി പ്രകാരം നിലവിലുള്ള 17 തസ്തികളിലെ ഓഫീസർമാരുടെ എണ്ണം 15 ആക്കി കുറച്ചെന്ന് മന്ത്റിമാരായ എ.കെ.ശശീന്ദ്രനും റോഷി അഗസ്റ്റിനും അറിയിച്ചു.