തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം കൊണ്ടുവരാൻ വികസിത കേരളം സൃഷ്ടിക്കണം.അതിനുള്ള അവസരമാണ് ഗൃഹസമ്പർക്കമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അൻപത് ലക്ഷം വീടുകളിൽ സമ്പർക്കം നടത്തുന്ന പരിപാടിക്ക് രാജാജിനഗറിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഉയർത്തിപ്പിടിക്കുന്ന 'പൊളിറ്റിക്സ് ഓഫ് പെർഫോമൻസ്' എന്ന നയത്തിലൂന്നി, കേരളത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികൾ ജനങ്ങളുമായി ചർച്ച ചെയ്യും.
കഴിഞ്ഞ 75 വർഷത്തെ കോൺഗ്രസിന്റെയും ഇടതുമുന്നണിയുടെയും ഭരണത്തിൽ സംസ്ഥാനത്തിനുണ്ടാക്കിയ വികസനമുരടിപ്പും ഭരണപരാജയങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ പരാജയങ്ങൾ എടുത്തുപറയും. കേരളത്തിന്റെ ശോഭനമായ ഭാവിക്കായി ബി.ജെ.പി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വികസന പദ്ധതികളും ജനങ്ങളോട് നേരിട്ട് വിശദീകരിക്കുമെന്നും വികസിത കേരളം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്പർക്ക യജ്ഞത്തിനാണ് തുടക്കമായത്. മുതിർന്ന നേതാക്കൾ നഗരങ്ങളിൽ സമ്പർക്ക യജ്ഞത്തിന് നേതൃത്വം നൽകി.