
ചാരുംമൂട് : സ്വകാര്യ ബസ് ജീവനക്കാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുന്നതോടെ നൂറനാട് നിവാസികൾ ആശങ്കയിൽ. കഴിഞ്ഞ ദിവസം നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. സുൽത്താൻ എന്ന പ്രൈവറ്റ് ബസിലെ ഡ്രൈവർ നൂറനാട് പറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ ഈ കേസിൽ ജയിലിലാണ്. സ്കൂളിലേക്ക് പോകുന്നവഴി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.ധാരാളം ക്രിമിനൽ കേസ് പ്രതികൾ ബസുകളിൽ ജോലി ചെയുന്നതായി ആക്ഷേപമുണ്ട്. അടുത്തകാലത്തായി കഞ്ചാവ്, പോക്സോ, അടിപിടി, കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ സ്വകാര്യ ബസ് ജീവനക്കാർ പ്രതികളാകുന്നു. കൂടാതെ പ്രണയത്തിന്റെ പേരിൽ ലൈംഗികാതിക്രമങ്ങളും നടക്കുന്നുണ്ട്. പലരും ഈ ക്രിമിനൽ സംഘങ്ങളെ പേടിച്ചു പുറത്ത് പറയാൻ മടിക്കുന്നതിലാണ് മിക്ക കേസുകളും പുറത്ത് വരാത്തതെന്നാണ് പൊലീസ് അധികൃതർ പറയുന്നത്. സമയം തെറ്റിച്ച് ബസ് ഓടുന്നതിന്റെ പേരിൽ റോഡിൽ നടക്കുന്ന സംഘർഷങ്ങളും പതിവാണ്. അതുമൂലം സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഒരു ചെറിയ വിഭാഗം തൊഴിലാളികൾ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ സ്വകാര്യ ബസ് മേഖലയിൽ ദീർഘകാലമായി ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും നാണക്കേട് ഉണ്ടാക്കുന്നു. സ്വകാര്യ ബസ് തൊഴിലാളികളെ നിരീക്ഷിക്കുക, അവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക, കെ. എസ്. ആർ. ടിസിയിൽ ചെയ്യുന്നത് പോലെ ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുക , കണ്ടക്ടർ ലൈസൻസ് നിർബന്ധമാക്കുക, തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണം നടത്തുക തുടങ്ങിയ നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
---------------------------------------------
# പരിശോധന ശക്തമാക്കണം
''സ്വകാര്യ ബസ് തൊഴിലാളികളെ നിരീക്ഷിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്യും. യാത്ര ചെയ്യുന്ന കുട്ടികളും സ്ത്രീകളും കൂടുതൽ ജാഗ്രത പാലിക്കണം
-എസ്. ശ്രീകുമാർ, എസ്. എച്ച്.ഒ നൂറനാട്