
ഹരിപ്പാട് : കർഷകത്തൊഴിലാളി ഷോക്കേറ്റ് മരിക്കാനിടയായത് കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയെത്തുടർന്നാണെന്ന് ആരോപിച്ച് മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാർ. മരിച്ച പള്ളിപ്പാട് പുത്തൻപുരയിൽ സരളയുടെ (64) മൃതദേഹം പള്ളിപ്പാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെത്തിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസം പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ ജോലി ചെയ്ത ശേഷം കരയ്ക്ക് കയറുന്നതിനിടെയാണ് സരളയ്ക്കും കൂടെയുണ്ടായിരുന്നവടക്കേക്കര കിഴക്ക് നേര്യം പറമ്പിൽ വടക്കേതിൽ ശ്രീലത എന്ന തൊഴിലാളിക്കും ഷോക്കേറ്റത്. ശ്രീലത ആശുപത്രിയിൽ ചികിത്സയിലാണ്.
കാൽ വഴുതി വീഴാതിരിക്കാൻ ശ്രീലത അടുത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചു വീണു. രക്ഷിക്കുന്നതിനിടെയാണ് സരളയ്ക്കും ഷോക്കേറ്റത്. സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടി നിന്നതാണ് അപകടമുണ്ടാക്കിയത്. അപകടാവസ്ഥയെപ്പറ്റി പള്ളിപ്പാട് കെ.എസ്.ഇ.ബി ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് ജനകീയ സമിതി ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരേ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പള്ളിപ്പാട്ടും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ വൈദ്യുതി കമ്പികൾ പലയിടത്തും അപകടകരമായ രീതിയിലാണെന്നും, ഇത് എത്രയും പെട്ടെന്ന് ശരിയാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും സരളയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.