
ആലപ്പുഴ: കഴിഞ്ഞ മൂന്നര വർഷത്തിനിടെ 42 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആലപ്പുഴ നഗരസഭയിൽ അമൃത്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഴവങ്ങാടി, ചന്ദനക്കാവ് ഉന്നതതല ജലസംഭരണികളുടെ ഉദ്ഘാടനം ചന്ദനക്കാവിലെ ജലസംഭരണി അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി, അമൃത്, റീബിൽഡ് കേരള തുടങ്ങിയ പദ്ധതികൾ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. ഏകദേശം 1600 കോടി രൂപയുടെ പ്രവർത്തനങ്ങൾ അമ്പലപ്പുഴ മണ്ഡലത്തിൽ നടത്താൻ സാധിച്ചു.ആലപ്പുഴ നഗരസഭയിൽ അമൃത് 1.0 ന്റെ ഭാഗമായി കമ്മീഷനിംഗ് ചെയ്ത പഴവങ്ങാടി ഉന്നതതല ജലസംഭരണി, കിഫ്ബി പ്രവൃത്തികളുടെ ഭാഗമായി കമ്മീഷനിംഗ് ചെയ്ത ചന്ദനക്കാവ് ഉന്നതതല ജലസംഭരണി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ഇതോടൊപ്പം കിഫ്ബി പദ്ധതി മുഖേന 70 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ജലവിതരണ ശൃംഖലയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ, നഗരസഭാ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത, നഗരസഭാഗംങ്ങളായ സൗമ്യരാജ്, ജലഅതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ എം.ഹരികൃഷ്‌ണൻ, ചീഫ് എൻജിനിയർ വി.കെ.പ്രദീപ്‌തുടങ്ങിയവർ പങ്കെടുത്തു.