kal

വള്ളികുന്നം: ഓച്ചിറ - താമരക്കുളം റോഡിൽ നവീകരിച്ച വള്ളികുന്നം കൽക്കുളത്താൽപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായാലുടൻ പാലം ഗതാഗതത്തിനായി തുറക്കും.

ഓച്ചിറ- താമരക്കുളം റോഡിൽ അരനൂറ്റാണ്ട് മുമ്പ് പണിത കൽക്കുളത്താൽ പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ കഴിഞ്ഞവർഷം മേയിലാണ് ആരംഭിച്ചത്. സംസ്ഥാന ബ‌ഡ്ജറ്റിൽ നിന്നുള്ള 4.52 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗമാണ് പാലം നിർമ്മാണം നടത്തിയത്. വള്ളികുന്നം,​ താമരക്കുളം പ്രദേശങ്ങളെ ദേശീയപാത 66-ഉമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡ് വീതി കൂട്ടി ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയെങ്കിലും കുപ്പിക്കഴുത്തുപോലുള്ള പഴയ പാലം ഗതാഗത തടസമായി തുടർന്നതിന് പിന്നാലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പാലം നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ഈ സർക്കാരിന്റെ കാലത്താണ് പണം അനുവദിച്ചത്.

അപ്രോച്ച് റോഡ് നിർമ്മാണം പുരോഗമിക്കുന്നു

 കെ.എസ്.ആർ.ടി.സിയുടെ ഉൾപ്പെടെ അഞ്ച് ബസുകളും നിരവധി സ്‌കൂൾ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്

 കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന പാലത്തിന്റെ കൈവരികൾ തകർന്നതും വഴി വിളക്കുകൾ കത്താത്തതും അപകട സാദ്ധ്യത വർദ്ധിപ്പിച്ചിരുന്നു

 ഈ സാഹചര്യത്തിലാണ് പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. വീതി മൂന്നിരട്ടിയായി കൂടിയതോടെ റോഡിലെ കൊടുംവളവും അപകട സാദ്ധ്യതയും ഒഴിയും

കൽക്കുളത്താൽപ്പാലം

പാലത്തിന്റെ നീളം.........50 മീറ്റർ

വീതി................................11 മീറ്റർ

വാഹനഗതാഗതം........7.5 മീറ്റർ

നടപ്പാത................... 3.5മീറ്റർ

ഒരുവർഷം മുമ്പ് നിർമ്മാണം തുടങ്ങിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഏതാനും ആഴ്ചകൾക്കകം പണി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

- പൊതുമരാമത്ത് ബ്രി‌ഡ്ജസ് വിഭാഗം,ആലപ്പുഴ

നാടിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. മാസങ്ങൾക്കകം പാലം തുറന്നുനൽകാനായേക്കും

- ഡി. രോഹിണി, പ്രസിഡന്റ്, വള്ളികുന്നം ഗ്രാമപഞ്ചായത്ത്