ss

ആലപ്പുഴ : നഗരസഭയുടെ പഴയ മാലിന്യസംഭരണകേന്ദ്രമായിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാർഡിലെ സർവോദയപുരത്തെ ബയോമൈനിംഗ് പ്രവർത്തനങ്ങൾ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചാലും പൂർത്തിയാവില്ല. ഒന്നാംഘട്ട ബയോമൈനിംഗ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞാണ് ഒന്നരമാസം മുമ്പ് രണ്ടാം ഘട്ടം ആരംഭിക്കാനായത്. സർവോദയപുരത്തെ പന്ത്രണ്ട് ഏക്കറോളമുള്ള മാലിന്യസംഭരണ പ്രദേശത്തെ ആറ് എക്കറിലാണ് ആദ്യ ഘട്ടത്തിൽ ബയോമൈനിംഗ് പൂർത്തിയാക്കിയത്.ആകെയുള്ള 55,000 ഘനമീറ്റർ മാലിന്യത്തിൽ 29,000 ഘനമീറ്ററിനടുത്ത് ഒരു വർഷം മുമ്പ് നീക്കം ചെയ്തിരുന്നു. ആറ് ഏക്കറിലായി കെട്ടിക്കിടക്കുന്ന 26000 ഘനമീറ്റർ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സിമന്റ് കമ്പനിയിലേക്കും, പുനരുപയോഗ സാദ്ധ്യതയുള്ളവ അത്തരം കേന്ദ്രങ്ങളിലേക്കും കയറ്റി അയക്കും. ബയോമൈനിംഗ് പൂർത്തിയാകുമ്പോൾ തുറസായ ഭൂമിയായി നഗരസഭയ്ക്ക് ലഭിക്കും. സർവ്വോദയപുരത്ത് മാലിന്യനിക്ഷേപം അവസാനിച്ചിട്ട് 13 വർഷമായെങ്കിലും, കെട്ടിക്കിടക്കുന്ന മാലിന്യം പ്രദേശവാസികൾക്കിപ്പോഴും തലവേദനയാണ് . മതിലിന്റെ പൊളിഞ്ഞഭാഗത്ത് കൂടി നായ്ക്കൾ മാലിന്യം വലിച്ചുകൊണ്ടുവരുന്നതിനെയും പറ്റി പരാതിപ്പെട്ടിട്ടും നഗരസഭയിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

...............

# യാഥാർത്ഥ്യമാകുമോ ഹരിത ഹബ്

വൃത്തിയാക്കി ലഭിക്കുന്ന 12 ഏക്കറിൽ അന്താരാഷ്ട്ര നിലവാരമുള്ള ഹരിത ഹബ് സജ്ജമാക്കാനാണ് നഗരസഭ പദ്ധതിയിട്ടിരുന്നത്. മാലിന്യസംഭരണ കേന്ദ്രമായിരുന്ന പ്രദേശം മറ്റ് പദ്ധതികൾക്കായി ഉപയോഗിക്കുന്നതിന് നിയമ തടസമുണ്ട്. ഇതോടെയാണ് ആലപ്പുഴ മോഡൽ മാലിന്യസംസ്‌കണം നേരിൽ കാണാനുള്ള കേന്ദ്രമായി സർവോദയപുരത്തെ മാറ്റാൻ തീരുമാനിച്ചത്. നിലവിൽ മാലിന്യം പൂർണമായി നീക്കം ചെയ്യാൻ ചുരുങ്ങിയത് നാല് മാസം ആവശ്യമാണ്. അപ്പോഴേക്കും പുതിയ നഗരസഭാകൗൺസിൽ അധികാരത്തിലെത്തും.

...............

# കെട്ടിക്കിടക്കുന്ന മാലിന്യം

26000 ഘനമീറ്റർ

.................

'' രണ്ടാം ഘട്ട ബയോമൈനിംഗ് പുരോഗമിക്കുകയാണ്. പൂർത്തിയാകാൻ നാല് മാസത്തോളം സമയം വേണ്ടിവരും

-ഷിബു എം.നാലപ്പാട്ട്, മുനിസിപ്പൽ എൻജിനിയർ