ad

ന്യൂഡൽഹി: മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക എ.കെ 630- 30 എം.എം മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമ്മിക്കാൻ ഇന്ത്യ. വിശദമായ രൂപരേഖ (റിക്വസ്റ്റ് ഫോർ പ്രൊപ്പൊസൽ- ആർ.എഫ്.പി) നൽകാൻ അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

പാക് അതി‌ർത്തിക്ക് സമീപമുള്ള ജനവാസമേഖലകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്ക് കാവലാവുകയാണ് ലക്ഷ്യം. ആർ.എഫ്.പി ലഭിച്ചശേഷം കരാർ അന്തിമമാക്കുമെന്നാണ് സൂചന. ആറു ബാരലുകളുള്ള സൂപ്പ‌ർ ഗണ്ണായിരിക്കും നി‌ർമ്മിക്കുക. ചെലവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിനിടെ, അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ജനവാസ മേഖലകൾ, ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെ പാകിസ്ഥാൻ ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആ ശ്രമങ്ങളെ തകർത്തിരുന്നു. എ.കെ 630 കൂടിയെത്തുന്നതോടെ അതിർത്തിയിലെ കരുത്ത് വർദ്ധിക്കും.

 മിനിട്ടിൽ 3,000

വെടിയുണ്ടകൾ പായും

 4 കിലോമീറ്റർ റേഞ്ചിൽ മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായും

 സ്ഥാപിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ ട്രക്കിൽ

 ശത്രുവിനെ കണ്ടെത്താൻ ഇലക്ട്രോ ഒപ്റ്റിക്കൽ ഫയർ കൺട്രോൾ സിസ്റ്റം

 രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽകൂട്ടാകും

 ആളില്ലാ യുദ്ധവിമാനങ്ങൾ, റോക്കറ്റ്, പീരങ്കി, മോർട്ടാർ എന്നിവയെ തകർക്കാം

സുദർശൻ ചക്ര കവചത്തിന്റെ ഭാഗം

എ.കെ 630, രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള സുദർശൻ ചക്ര കവചത്തിന്റെ സുപ്രധാന തൂണുകളിൽ ഒന്നാകും. 2035ഓടെ രാജ്യത്ത് സുരക്ഷയുടെ സുദർശൻ ചക്ര കവചമൊരുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. വ്യോമ പ്രതിരോധം, സൈബ‌ർ സുരക്ഷ,​ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ച് സുപ്രധാന മേഖലകളെ ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിനായി ആത്മനിർഭർ ഭാരതിലുൾപ്പെടുത്തി തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കും. ഈവർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്.