vrischi
വൃശ്ചികോത്സവം

• തൃശൂരിൽ ആലോചനാ യോഗം ഇന്ന്

കൊച്ചി: ഉപദേശക സമിതി അംഗങ്ങളുടെ കൂട്ടരാജി, പരിപാടികൾ നിശ്ചയിക്കുന്നതിലെ ബാഹ്യഇടപെടലുകൾ എന്നിവയാൽ അനിശ്ചിതത്വത്തിലായ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ വഴിയൊരുങ്ങി. ഇതുസംബന്ധിച്ച നിർണായക യോഗം ഇന്ന് രാവിലെ 10ന് തൃശൂരിലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരും. ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്ന പ്രസിഡന്റ് ഈ പ്രശ്നം പരിഹരിക്കാനായാണ് യോഗത്തിനെത്തുന്നത്.

സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ബോർഡ് അംഗങ്ങളായ അഡ്വ.കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു എന്നിവരും തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, ദേവസ്വം ഓഫീസർ ആർ. രഘുരാമൻ, ഉപദേശക സമിതി പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി മുരളീധരൻ തുടങ്ങിയവരും പങ്കെടുക്കും.

ഒന്നാം തീയതി ഉച്ചയ്‌ക്ക് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉപദേശക സമിതിയംഗങ്ങളുടെയും ഉത്സവാഘോഷ കമ്മിറ്റിയംഗങ്ങളുടെയും യോഗത്തിന്റെ തുടർച്ചയാണ് ഇന്നത്തെ യോഗം. രണ്ടു കോടിയോളം രൂപ ചെലവുവരുന്ന, ആചാരാനുഷ്ഠാന പ്രധാനമായ വൃശ്ചികോത്സവം ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തണമെന്നായിരുന്നു പൊതുവേ ഉയർന്ന അഭിപ്രായം.

19 അംഗ ഉപദേശക സമിതിയിൽ ഇപ്പോൾ അവശേഷിക്കുന്ന 9 പേരുൾപ്പെടെ 25ഓളം പേർ യോഗത്തിൽ പങ്കെടുത്തു. ജോ. സെക്രട്ടറി അജിത് സുന്ദർ ഉൾപ്പെടെ രാജിവച്ചവരാരും എത്തിയില്ല. ഫിനാൻസ് കമ്മിറ്റിയംഗങ്ങളിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. അവശേഷിക്കുന്നവരെ വച്ച് ഉത്സവം നടത്തുന്ന കാര്യമാണ് ബോർഡ് അംഗങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ പരസ്പരം പോരടിക്കുന്ന കമ്മിറ്റിക്ക് ഉത്സവം നടത്താനുള്ള പ്രാപ്തിയില്ലെന്നും അഭിപ്രായമുയർന്നു. ദേവസ്വം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് സംസാരിച്ച 15ഓളം പേർ അഭിപ്രായപ്പെട്ടു. പിന്നീട് സമിതിയംഗങ്ങളും ഈ നിർദേശത്തെ പിന്തുണച്ചു. പിരിച്ചെടുത്ത തുക പൂർണമായും ബാങ്കിൽ അടച്ചിട്ടില്ലെന്ന ഗുരുതരമായ ആരോപണവും ഫിനാൻസ് കമ്മിറ്റിയംഗം ഉന്നയിച്ചു.

ഇന്നലെയും ഉത്സവനടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ ദേവസ്വം ബോർഡ് അംഗങ്ങൾ വിവിധതലങ്ങളിൽ ചർച്ച നടത്തിയിരുന്നു. നവംബർ 19 മുതൽ 26 വരെയാണ് വൃശ്ചികോത്സവം. സമിതി ഉത്സവത്തിന് പിരിക്കുന്ന ഫണ്ടിന്റെ 25 ശതമാനം റിസർവ്വ് ഫണ്ടിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ ദേവസ്വം നേരിട്ട് നടത്തുമ്പോൾ ഈ പരിമിതിയില്ല.