canal

കോലഞ്ചേരി: കനാലുകളെ കുപ്പത്തൊട്ടിയാക്കി മാ​റ്റി മാലിന്യ നിക്ഷേപം. മാലിന്യങ്ങൾ നിറഞ്ഞ കനാലുകൾ ഗുരുതര ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. മാലിന്യങ്ങൾ അടിഞ്ഞ ഭാഗങ്ങളിൽ രൂക്ഷമായ ദുർഗന്ധവും പകർച്ച വ്യാധി ഭീഷണിയുമാണ്. വെള്ളമൊഴുക്ക് നിയന്ത്റിക്കുന്ന ഷട്ടറുകളുടെയും പാലങ്ങളുടെയും കലുങ്കുകളുടെയും സമീപത്താണ് പ്ലാസ്​റ്റിക് മാലിന്യങ്ങളടക്കം അടിയുന്നത്. അതോടൊപ്പം അറവു മാലിന്യങ്ങൾ, അടുക്കള വേയ്സ്​റ്റുകൾ, ചത്ത മൃഗങ്ങളും ഇത്തരം കേന്ദ്രങ്ങളിൽ അടിയുകയാണ്. മാലിന്യം മൂലം ഏറെ ദുരിതമനുഭവിക്കുന്നത് കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവരാണ്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധത്തിന് പുറമെ ചീഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങൾ കാക്കകൾ കൊത്തി വലിച്ച് കിണറുകളിലും വീടിന്റെ പരിസരങ്ങളിലും ഇടുന്നതും പതിവാണ്.

പ്ലാസ്​റ്റിക് വലിച്ചെറിയുന്നത് കനാലിലേക്ക്

വെള്ളത്തോടൊപ്പം ഒഴുകിയെത്തി അടിഞ്ഞ പ്ലാസ്​റ്റിക് മാലിന്യങ്ങൾ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സംസ്ഥാനത്ത് പ്ലാസ്​റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്​റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കനാലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് വലിയ ഭീഷണിയാണ്. കനാലുകളിൽ പ്ലാസ്​റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിട്ടുണ്ട്. വെള്ളം തുറന്ന് വിടുമ്പോൾ ഇവയെല്ലാം കനാലിന്റെ കലുങ്കുകളിലും പാലങ്ങളുടെ അടിയിലും തങ്ങി നിൽക്കുന്ന അവസ്ഥയിലാണ്.

നടപടിയെടുക്കാതെ ആരോഗ്യ വിഭാഗം

പെരിയാർവാലി ഇറിഗേഷൻ വകുപ്പിനാണ് കനാലുകളുടെ ചുമതല. നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുമ്പോൾ മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വിഭാഗവും നടപടി സ്വീകരിക്കുന്നില്ല.

ദാഹജലം മലിനമായി

കനാലിന് ഇരുകരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പെരിയാർ വാലി കനാലുകളാണ്. നിരവധി കുടിവെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽ നിന്നുമാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതാണ് പകർച്ച വ്യാധി ഭീഷണിയുണ്ടാക്കുന്നത്. ഇതു കൂടാതെ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യവും കനാലിലേയ്ക്ക് ടാങ്കറിലെത്തിച്ച് തള്ളുന്നുണ്ട്.