കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് എട്ടു ദിവസത്തെ മേളത്തിന് എട്ട് മേളക്കാർ തന്നെ പ്രാമാണിത്വം വഹിക്കും. ഉത്സവത്തിന് പ്രതിസന്ധി സൃഷ്ടിച്ച ഉപദേശകസമിതി അംഗങ്ങളുടെ കൂട്ടരാജിക്ക് വഴിയൊരുക്കിയ പ്രശ്നത്തിന് ഇതോടെ പരിഹാരമായി. ഇന്നലെ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വംബോർഡ് അംഗങ്ങളായ അഡ്വ.കെ.പി. അജയന്റെയും കെ.കെ. സുരേഷ്ബാബുവിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
പ്രമുഖ മേളപ്രമാണിക്ക് എട്ടുദിവസത്തെയും മേളകമ്മിറ്റി അറിയാതെ ബാഹ്യഇടപെടലിൽ കൂടിയ തുകയ്ക്ക് കരാർ നൽകിയതിനെ ചൊല്ലിയാണ് ഉപദേശക സമിതിയിലും ഉത്സവാഘോഷ കമ്മിറ്റിയിലും ഭിന്നതകളുണ്ടായത്. തുടർന്ന് ഉത്സവം ദേവസ്വംബോർഡ് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.
നവംബർ 19 മുതൽ 26 വരെയാണ് വൃശ്ചികോത്സവം.
• മേള പ്രമാണികൾ
നവംബർ 19 : തിരുവല്ല രാധാകൃഷ്ണൻ
20 : പഴുവിൽ രഘുമാരാർ
21 : ചേരാനല്ലൂർ ശങ്കരൻകുട്ടി
22 : പെരുവനം കുട്ടൻമാരാർ
23 : ചെറുശേരി കുട്ടൻമാരാർ
24 : പെരുവനം സതീശൻ മാരാർ
25 : കിഴക്കൂട്ട് അനിയൻ മാരാർ
26 : പെരുവനം പ്രകാശൻ മാരാർ (പകൽ)
: കലാമണ്ഡലം ശിവദാസൻ (രാത്രി)