കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്ന് സംസ്ഥാന സർക്കാരിനും നിയമമന്ത്രി പി.രാജീവിനും മുനമ്പം സമരസമിതി നന്ദി അറിയിച്ചു. ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം കളമശേരിയിലെ എം.എൽ.എ ഓഫീസിൽ എത്തി മന്ത്രിയെ കണ്ടു. സർക്കാർ സ്വീകരിച്ച നടപടികളിൽ പൂർണതൃപ്തിയും പ്രകടിപ്പിച്ചു.
മുനമ്പം പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ കമ്മിഷനെ നിയോഗിക്കുകയും ഡിവിഷൻബെഞ്ചിൽ അപ്പിൽ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായതെന്ന് ഇവർ അറിയിച്ചതായും സന്തോഷം പ്രകടിപ്പിച്ചതായും മന്ത്രി പി. രാജീവ് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് ഉടനെ ചർച്ചചെയ്യും. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ കമ്മിഷൻ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. കമ്മിഷൻ റിപ്പോർട്ടിൽ സ്വീകരിക്കേണ്ട തുടർനടപടികൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചർച്ചചെയ്യുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.