
കോലഞ്ചേരി: എം.സി റോഡ് പുല്ലുവഴി മുതൽ മൂവാറ്റുപുഴവരെ അപകടങ്ങളുടെ പെരുമഴക്കാലം. അപകടം കൂടുതലായ ബ്ലോക്ക് സ്പോർട്ടുകളിൽ മഴ കനക്കുന്നതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതടക്കം വർദ്ധിക്കുകയാണ്. അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലുൾപ്പടെ ഇടിച്ചുള്ള അപകടങ്ങളും പതിവാണ്.
കോട്ടയം ഭാഗങ്ങളിൽ നിന്ന് തടിലോഡുമായി പെരുമ്പാവൂർക്ക് വരുന്ന വലിയ ലോറികൾ വിശ്രമിക്കുന്നതിനായി റോഡരികിൽ നിർത്തിയിടുന്ന പതിവുണ്ട്. ഇത്തരം വാഹനങ്ങളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതര പരിക്കേല്ക്കുന്നതും പതിവാണ്. കഴിഞ്ഞ ജൂലായിൽ കനാൽപാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഈ റൂട്ടിൽ പുലർച്ചെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ് അപകടങ്ങൾക്ക് കാരണം. എം.സി റോഡിൽ അപകടങ്ങൾ കുറക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ മോട്ടോർ വാഹനവകുപ്പ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചെങ്കിലും സാമ്പത്തികസഹായം ലഭ്യമാക്കാതെ വന്നതോടെ നടപ്പായില്ല. ഒക്കൽ മുതൽ മണ്ണൂർ വരെ അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയായിരുന്നു. റോഡ് നിയമങ്ങൾ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചശേഷം അവരുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.
ബ്‌ളാക്ക് സ്‌പോട്ടുകൾ
ഒക്കൽ
കാരിക്കോട്
വല്ലംപാലം
പൊന്മണി റൈസിനുസമീപം
പൊലീസ് ക്വാർട്ടേഴ്‌സ്
പുല്ലുവഴി
പി.കെ.വി കവല
തായ്ക്കരചിറങ്ങര
കീഴില്ലം
അമ്പലംപടി
കീഴില്ലം ഷാപ്പ്
കീഴില്ലം സെന്റ് തോമസ് സ്‌കൂൾ
വേണം മുൻകരുതൽ
ശബരിമല സീസൺ തുടങ്ങിയാൽ അതീവശ്രദ്ധ വേണ്ട മേഖല കൂടിയാണിത്. നൂറുകണക്കിന് അന്യസംസ്ഥാന വാഹനങ്ങളടക്കം പോകുന്ന സമയം. അപകടമൊഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടകരമായ കയറ്റിറക്കങ്ങളും വളവുകളും അപകടങ്ങൾ ഇനിയും വിളിച്ചുവരുത്തിയേക്കുമെന്ന് നാട്ടുകാർ പറയുന്നു.
അശാസ്ത്രീയ നിർമ്മാണം
റോഡ് നിർമ്മാണ ഘട്ടത്തിലുണ്ടായിരുന്ന അലൈൻമെന്റ് ചില സ്വകാര്യ വ്യക്തികളുടെ താത്പര്യത്തിന് അനുസരിച്ച് മാറ്റം വരുത്തിയതോടെ അശാസ്ത്രീയമായ വളവുകളും കയറ്റിറക്കങ്ങളും റോഡിലുണ്ടായി. ഇത് അപകടങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി മാറിയിട്ടുണ്ട്.