മൂവാറ്റുപുഴ: ലാപ്ടോപ്പിന്റെ തുടർച്ചയായ തകരാർ പരിഹരിച്ച് നൽകാത്ത കമ്പനിയും ഡീലറും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂവാറ്റുപുഴ സ്വദേശിയും ബയോമെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ എബ്രഹാം പോൾ നൽകിയ പരാതിയിൽ ലാപ്ടോപ് നിർമ്മാണ കമ്പനിയായ എച്ച്. പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയിലെ സിസ്മാൻടെക് എന്നിവർക്കെതിരെയാണ് ഉത്തരവ്. തകരാറിലായ ലാപ്ടോപ് തിരികെ എടുത്ത് ​ലാപ്ടോപ്പിന്റെ വിലയായ ₹1,14,000 രൂപ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടിനും അസൗകര്യങ്ങൾക്കും ഇരുപതിനായിരം രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം എതിർകക്ഷികൾ പരാതിക്കാരന് നൽകണമെന്ന് ഉത്തരവിട്ടു.

പഠനാവശ്യത്തിനായി 2022 ജൂലായിൽ വാങ്ങിയ ലാപ്ടോപ്പിന് വാങ്ങി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ട്രാക്ക്പാഡ്, മദർബോർഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ തകരാറുകൾ സംഭവിച്ചു, കമ്പനിയുടെ സർവീസുകൾ ഫലപ്രദമായില്ല. തുടർന്നാണ് എബ്രഹാം പോൾ കമ്മിഷനെ സമീപിച്ചത്. പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാതിരുന്നതും പ്രധാന സ്പെയർ പാർട്സുകൾ ലഭ്യമല്ല എന്ന് കമ്പനി സൂചിപ്പിച്ചതും സേവനത്തിലെ ഗുരുതര വീഴ്ചയും അന്യായമായ വ്യാപാരരീതിയുമാണെന്ന് ഡി. ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി. ​പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.