കിഴക്കമ്പലം: 'നോട്ടീസ് കിട്ടിയവരുടെ ശ്രദ്ധയ്ക്ക്, എത്രയും വേഗം വാഹനം എടുത്തുകൊണ്ടുപോകണം. ഞങ്ങൾക്ക് ക്വാർട്ടേഴ്‌സ് പണിയാനുള്ളതാണ്!' കുന്നത്തുനാട് പൊലീസാണ് വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽനിന്ന് നീക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകിയത്.
ശോച്യാവസ്ഥയെത്തുടർന്ന് ഇവിടെയുണ്ടായിരുന്ന ക്വാർട്ടേഴ്‌സ് ഏതാനും വർഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. സ്റ്റേഷൻ പരിസരം ഇതോടെ വിശാലമായി. പിന്നാലെ പെരുമ്പാവൂരടക്കമുള്ള സ്റ്റേഷനുകളിലെ കേസുകളിൽ പിടിച്ച വാഹനങ്ങൾ ഇവിടെയ്ക്ക് എത്തിച്ചു. ഇപ്പോൾ കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ട് വാഹനങ്ങളുടെ ശവപ്പറമ്പാണ്.
120 വാഹനങ്ങളിൽ പലതും ഉടമകൾ തിരിച്ചെടുക്കുകയും ലേലത്തിലൂടെ തൂക്കി വിൽക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിൽ പിടികൂടിയ 26 വാഹനങ്ങളാണ് ഇനി നീക്കാനുള്ളത്. ഇത് നീക്കിയാൽ മാത്രമേ ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ സാധിക്കൂ.
കൊതുകിന്റെയും ഇഴജന്തുക്കളുടെയും താവളം
പിടിച്ചിട്ടിരിക്കുന്നത് ലോറി മുതൽ സ്‌കൂട്ടർ വരെയുള്ള വാഹനങ്ങളാണ്. വാഹനങ്ങളിൽ മഴവെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകി. രൂക്ഷമായ കൊതുകുശല്യത്തിനെതിരേ നാട്ടുകാർ രംഗത്തെത്തിയതോടെ പൊലീസ് പ്രതിസന്ധിയിലായി. വാഹനങ്ങൾക്കിടയിൽ വളർന്ന കുറ്റിച്ചെടികൾ ഇഴജന്തുക്കളുടെയും താവളമായി. തുരുമ്പെടുത്ത വാഹനങ്ങളിൽനിന്ന് ഓയിൽ പരന്ന് സ്റ്റേഷനിലെയും തൊട്ടടുത്തുള്ള വീടുകളിലെയും കിണറുകളും മലിനമാകുന്നുണ്ട്.
നിർമ്മാണ നടപടികൾ
ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനായുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭിച്ചാൽ ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ പെട്ടെന്ന് നീക്കുക പൊലീസിന് വെല്ലുവിളിയാകും. പെരുമ്പാവൂർ പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇവിടേക്ക് മാറ്റിയത്.