
നെടുമ്പാശേരി: നെടുമ്പാശേരിയിൽ 400 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് എറണാകുളത്തെ സ്വകാര്യ ഐ.ടി സ്ഥാപനത്തിലെ വിദ്യാർത്ഥി. കായംകുളം ഗവ. ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കറി (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പൊലീസും ചേർന്ന് ശനിയാഴ്ച്ച രാത്രി പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്‌ക്കെത്തിച്ചപ്പോഴണ് ഇയാളെ പിടികൂടിയത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രതി വൻ മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നാണ് സൂചന. അടുത്ത ബന്ധുവിന്റെ നിർദ്ദേശപ്രകാരം ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.
പിടികൂടിയ രാസലഹരിക്ക് പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്.ഐ എസ്.എസ് ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.